കൊച്ചി: ഭീഷണി നേരിടുന്ന എല്ലാ തീരദേശമേഖലകളിലും പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ സന്നദ്ധമാകണമെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി. വ്യാജ വാഗ്ദാനങ്ങൾ നൽകി ജനത്തെ തൽക്കാലത്തേക്ക് നിശബ്ദരാക്കാമെന്ന ചിന്ത ഒരു ജനാധിപത്യ സംവിധാനത്തിന് ചേർന്നതല്ല. എല്ലാ പൗരന്മാരുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള ഉത്തരവാദിത്വം പ്രതിബന്ധതയോടെ നടപ്പിലാക്കാനും പരിസ്ഥിതിക്ക് കോട്ടം സംഭവിക്കാതെ പദ്ധതികൾ ആവിഷ്‌കരിക്കാനും ഭരണസംവിധാനങ്ങൾക്ക് കഴിയണമെന്നും കെ.സി.ബി.സി പ്രസിഡന്റ് കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി, വൈസ്പ്രസിഡന്റ് ബിഷപ്പ് വർഗീസ് ചക്കാലയ്‌ക്കൽ,
സെക്രട്ടറി ജനറാൾ ബിഷപ്പ് ജോസഫ് മാർ തോമസ് എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കുറെ വർഷങ്ങളായി വിഴിഞ്ഞം തുറമുഖ നിർമ്മാണം അനുബന്ധിച്ച് തദ്ദേശീയർ ഉയർത്തുന്ന ആശങ്കകൾ പരിഗണിക്കാനുള്ള വൈമുഖ്യം ജനാധിപത്യ വ്യവസ്ഥിതിക്ക് തന്നെ അപമാനകരമാണ്. നിരവധി പേർ ഭവനങ്ങൾ നഷ്ടപ്പെട്ട് വർഷങ്ങളായി അടിസ്ഥാനസൗകര്യം പോലുമില്ലാത്ത പുനരധിവാസകേന്ദ്രങ്ങളിലാണ്. തുറമുഖവികസനത്തിന്റെ പേരിൽ വിഴിഞ്ഞത്തിന് സമീപത്തെ തീരപ്രദേശങ്ങളിൽ നിന്നും, പരമ്പരാഗതമായ ജീവനോപാധികളിൽ നിന്നും തീരദേശ ജനത പുറത്താക്കപ്പെടുന്ന അവസ്ഥ കടുത്ത മനുഷ്യാവകാശ ലംഘനമാണ്.
തുറമുഖവികസനത്തിന്റെ ഭാഗമായ നിർമ്മിതികളെത്തുടർന്നുള്ള പാരിസ്ഥിതിക ആഘാതവും അതിന്റെ പരിണിതഫലമായി പതിനായിരക്കണക്കിന് സാധാരണക്കാരുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യവും അടിയന്തര പരിഗണന അർഹിക്കുന്നതാണ്. കിലോമീറ്ററുകളോളം ഭാഗങ്ങളിൽ തീരം ഇല്ലാതാവുകയും കടൽ കയറി പുരയിടങ്ങളും റോഡുകളും നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു. അതിജീവനത്തിനായും പരിസ്ഥിതിയുടെ സംരക്ഷണത്തിനായും സംഘടിക്കുന്നവരെ വികസന വിരോധികൾ എന്ന് മുദ്രകുത്തി അപമാനിക്കാനുള്ള സംഘടിതശ്രമങ്ങളും ഇവിടെ നടന്നുകൊണ്ടിരിക്കുന്നതായി പ്രസ്താവനയിൽ പറയുന്നു.
നിലനിൽപ്പിനു വേണ്ടി പോരാടുന്ന തീരദേശവാസികൾക്കും അവരുടെ പോരാട്ടത്തിന് നേതൃത്വം നൽകുന്ന തിരുവനന്തപുരം ലത്തീൻ അതിരൂപതക്കും പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായി കെസിബിസി പറഞ്ഞു. ജനങ്ങളുടെ അതിജീവന പോരാട്ടങ്ങളോട് ജനാധിപത്യപരവും ക്രിയാത്മകവുമായ സമീപനം സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.















