ഭോപ്പാൽ: എന്നും അവരാണ് ഇവിടം വൃത്തിയാക്കുന്നത്. ഒരു ദിവസം അവരുടെ സമുദായത്തിലെ വിശേഷ ദിവസത്തിലെ ആരാധനയ്‌ക്കായി പോയതാണ്. അതുകൊണ്ടു തന്നെ ഇത് നമ്മുടെ ഉത്തരവാദിത്വമാണ്. ശുചീകരണതൊഴിലാളികൾ അവധിയെടുത്തതോടെ നഗരത്തിലെ തെരുവുകൾ വൃത്തിയാക്കാൻ ഇറങ്ങിയ ഇൻഡോർ മുൻസിപ്പൽ കോർപ്പറേഷൻ മേയറുടെ വാക്കുകളാണിത്. സംസ്ഥാന ജലവിഭവ വകുപ്പിന്റെ ചുമതലയുളള ക്യാബിനറ്റ് മന്ത്രി തുൾസി ശീലാവത് കൂടി ചേർന്നതോടെ ഒരു ദിവസത്തെ ശുചീകരണം നഗരം ആഘോഷമാക്കി മാറ്റി.
സ്വച്ഛ് മിത്ര എന്ന് അറിയപ്പെടുന്ന ഇൻഡോറിലെ ശുചീകരണ തൊഴിലാളികൾ വാൽമീകി സമുദായത്തിൽ നിന്നുളളവരാണ്. അവരുടെ സമുദായത്തിന്റെ ആചാരം അനുസരിച്ച് വർഷത്തിൽ ഒരിക്കൽ വരുന്ന വിശേഷ ദിവസമായിരുന്നു ഇന്ന്. അതുകൊണ്ടു തന്നെ തൊഴിലാളികൾ കൂട്ടത്തോടെ അവധിയെടുത്തതാണ് ശുചീകരണം പ്രതിസന്ധിയിലാക്കിയത്. എന്നാൽ തൊഴിലാളികളുടെ അവകാശവും ആരാധനാ സ്വാതന്ത്ര്യവും മനസിലാക്കി മന്ത്രിയും മേയർ പുഷ്യമിത്ര ഭാർഗവും നഗരം വൃത്തിയാക്കാൻ ഇറങ്ങുകയായിരുന്നു.
നഗരത്തിലെ തെരുവുകൾ വൃത്തിയായി സൂക്ഷിക്കേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്വമാണെന്ന് മേയർ പറഞ്ഞു. അതുകൊണ്ടു തന്നെ പരിപാടിയിൽ ജനപങ്കാളിത്തവും ഉണ്ടായിരുന്നു. മുൻ മേയറായിരുന്ന മാലിനി ഗൗറിന്റെ കാലത്താണ് ഈ പരിപാടി ആരംഭിച്ചത്. അത് ഇപ്പോഴും തുടരുകയാണെന്ന് മേയർ പറഞ്ഞു.
ഏറ്റവും വൃത്തിയുള്ള നഗരമായി ഇൻഡോറിനെ 2021 നവംബറിൽ തുടർച്ചയായി അഞ്ചാം തവണയും കേന്ദ്രസർക്കാർ തിരഞ്ഞെടുത്തിരുന്നു. 2021 ലെ സ്വച്ഛ് സർവേക്ഷൻ അവാർഡും രാഷ്‌ട്രപതി സമ്മാനിച്ചിരുന്നു.
Comments