ധാക്ക: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബംഗ്ളാദേശിൽ വൈദുതി ക്ഷാമം രൂക്ഷമാകുന്നു. ബുദ്ധിമുട്ട് പരിഹരിക്കാൻ ബംഗ്ലാദേശിൽ ആഴ്ചയിൽ ഒരു ദിവസം കൂടി സ്‌കൂളുകൾ അടയ്‌ക്കുകയും ഓഫീസ് സമയം കുറയ്‌ക്കുകയും ചെയ്യുമെന്ന് സർക്കാർ അറിയിച്ചു. പെട്രോൾ വില അമ്പത് ശതമാനത്തിന് മേൽ ഉയർത്തിയതിന് തൊട്ടു പിന്നാലെയാണ് പുതിയ നിയമം സർക്കാർ നടപ്പിലാക്കുന്നത്.
യുക്രെയ്നിലെ യുദ്ധം കാരണം ഇന്ധന ഇറക്കുമതി ചെലവ് വർദ്ധിക്കുകയും രാജ്യത്തെ സാമ്പത്തികാവസ്ഥയെ ഇത് ബാധിക്കുകയും ചെയ്തിരുന്നു.രാജ്യത്ത് വെള്ളിയാഴ്ച മാത്രം പൊതു അവധി ആയിരുന്ന സ്കൂളുകൾക്ക് ഇനിമുതൽ ശനിയാഴ്ചയും അവധി നൽകുമെന്ന് ബംഗ്ലാദേശ് ക്യാബിനറ്റ് സെക്രട്ടറി ഖണ്ഡകാർ അൻവാറുൾ ഇസ്ലാം പറഞ്ഞു.
സർക്കാർ ഓഫിസുകളിൽ പ്രവർത്തന സമയം എട്ട് മണിക്കൂർ എന്നതിന് പകരം ഏഴ് മണിക്കൂറാക്കി ചുരുക്കാനും തീരുമാനിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രണ്ട് മണിക്കൂർ വൈദുതി മുടക്കം ഉണ്ടാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ഇന്ധന ഇറക്കുമതിയിൽ തകർന്നടിയുന്ന രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ പിടിച്ചു നിർത്താൻ സർക്കാർ സംവിധാനങ്ങൾക്ക് സാധിക്കുന്നില്ല. ഡീസലും, മണ്ണെണ്ണയ്‌ക്കും രാജ്യത്ത് 40 ശതമാനത്തിലേറെയാണ് ഇപ്പോൾ വില. കൂടി വരുന്ന ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് ബംഗ്ളാദേശിൽ വൻ പ്രതിഷേധം ആളിക്കത്തുന്ന സാഹചര്യത്തിലാണ് സർക്കാർ പുതിയ പരിഷ്കരണം നടത്താനൊരുങ്ങുന്നത്.
Comments