തിരുവനന്തപുരം : ക്ഷേത്രത്തിലെ യാഗത്തിനിടെ മോഷണം. സ്വർണമാല പൊട്ടിച്ചെന്ന് കരുതുന്ന രണ്ട് തമിഴ് സ്ത്രീകളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. തമിഴ്നാട് സ്വദേശികളായ പത്മയെയും കനകയെയുമാണ് നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചത്. ഇരുവർക്കും ഒപ്പമുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു. തിരുവനന്തപുരം ആര്യനാടിനടുത്ത് തോളൂർ ചെമ്പക മംഗലം ഭദ്രകാളി ക്ഷേത്രത്തിലാണ് സംഭവം.
ക്ഷേത്രത്തിൽ യാഗം നടക്കുന്നതിനിടെ പലരിൽ നിന്നായി മാല കാണാതാവുകയായിരുന്നു. ഉച്ചയ്‌ക്ക് ക്ഷേത്രത്തിൽ നിന്ന് ആഹാരം കഴിക്കാനുള്ള തിരക്കിനിടെയായിരുന്നു വ്യാപക മോഷണം നടന്നത്. മാല നഷ്ടപ്പെട്ട വിവരം ഏതാനും സ്ത്രീകളാണ് ക്ഷേത്ര ഭാരവാഹികളെ അറിയിച്ചത്. നാലും മൂന്നും പവൻ തൂക്കം വരുന്ന സ്വർണ മാല നഷ്ടപ്പെട്ടു എന്നായിരുന്നു ഇവർ അറിയിച്ചത്.
പിന്നാലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികൾ എന്ന് സംശയിക്കുന്നവരെ തിരിച്ചറിഞ്ഞ് പോലീസിൽ ഏൽപ്പിച്ചത്.
അതേസമയം ഇരുവരുടെയും കൈവശം രേഖകളില്ലാത്തതിനാൽ പേര് സ്ഥിരീകരിക്കാറായിട്ടില്ല. ആളുകളിൽ നിന്ന് നഷ്ടപ്പെട്ട സ്വർണ്ണം ഇവരിൽ നിന്നും കണ്ടെത്താനായിട്ടില്ല. ഓടി രക്ഷപ്പെട്ട ആളിന്റെ കൈവശം ആകാം സ്വർണ്ണം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാൾക്കായുള്ള തിരച്ചിൽ ഉദ്യോഗസ്ഥർ ഊർജ്ജിതമാക്കി.
Comments