ന്യൂഡൽഹി : രാജ്യത്ത് ടോൾ പ്ലാസകൾ പൂർണമായും മാറ്റി ക്യാമറകൾ സ്ഥാപിക്കാൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ. ടോൾ പ്ലാസകൾക്ക് പകരം നമ്പർ പ്ലേറ്റ് റീഡർ ക്യാമറകളാകും സ്ഥാപിക്കുക. അതുവഴി ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് നിന്ന് നേരിട്ട് ടോൾ ഈടാക്കും. ടോൾ നൽകാത്ത വാഹന ഉടമകൾക്കെതിരെ നിയമനടപടിയെടുക്കാൻ ബില്ല് കൊണ്ടുവരാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്.
ടോൾ പ്ലാസകൾക്കൊപ്പം ഫാസ്റ്റ് ടാഗുകളും ഇല്ലാതാക്കും. 2019 മുതൽ വാഹന കമ്പനികളാണ് കാറുകളിൽ നമ്പർ പ്ലേറ്റ് ഘടിപ്പിക്കുന്നത്. കഴിഞ്ഞ നാല് വർഷമായി ഇത് തുടർന്നുവരുന്നു. ടോൾ പ്ലാസകൾ മാറ്റി ക്യാമറകൾ സ്ഥാപിക്കുമ്പോൾ ഈ നമ്പർ പ്ലേറ്റുകൾ കൂടുതൽ ഉപയോഗപ്രദമാകും. ഇത് ടോൾ പ്ലാസകളിലെ തിരക്ക് ഇല്ലാതാക്കാൻ സഹായിക്കുമെന്നാണ് കേന്ദ്ര വിലയിരുത്തൽ.
അതേസമയം ടോൾ വഴി പണം നൽകാത്ത വാഹന ഉടമയ്‌ക്കെതിരെ പിഴ ചുമത്താൻ നിയമമില്ല. ഇതും നിയമത്തിന് കീഴിൽ കൊണ്ടുനരാൻ തീരുമാനമായിട്ടുണ്ട്. അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട ബില്ല് അവതരിപ്പിക്കാനാണ് തീരുമാനം.
യുപിഎ സർക്കാർ കാലത്ത് ആരംഭിച്ച ടോൾ നികുതി ഈടാക്കൽ പൊതുജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ടെന്ന് നിതിൻ ഗഡ്കരി നേരത്തെ പറഞ്ഞിരുന്നു. നഗരപരിധിയിൽ താമസിക്കുന്നവർക്ക് ഉൾപ്പെടെ ടോൾ നൽകേണ്ടിവരുന്നത് ബുദ്ധിമുട്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് ഇതിൽ മാറ്റം വരുത്താനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നത്.
Comments