കൊച്ചി: സേവാഭാരതിയ്ക്കെതിരായ അപ്പീലിൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. സേവാഭാരതിയെ റിലീഫ് ഏജൻസിയാക്കിയ ഉത്തരവ് പിൻവലിച്ച കണ്ണൂർ ജില്ലാ കളക്ടറുടെ നടപടി തെറ്റാണെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. കളക്ടറുടെ നടപടി റദ്ദാക്കിയ സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് ശരിവെക്കുകയായിരുന്നു.
ആരോപണങ്ങളിന്മേൽ അന്വേഷണം നടത്താതെയാണ് കളക്ടർ സേവാഭാരതിയ്ക്കെതിരെ നടപടി എടുത്തത്. കളക്ടറുടെ നടപടി സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കൊറോണ കാലത്ത് സേവാ ഭാരതിയെ റിലീഫ് ഏജൻസിയാക്കി ഉത്തരവിട്ട കളക്ടർ പിന്നീട് ഇത് പിൻവലിച്ചിരുന്നു. ഇതിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമാണെന്ന ആരോപണം ശക്തമായിരുന്നു.
2021 മെയ് 24നായിരുന്നു സേവാഭാരതിയെ റിലീഫ് ഏജൻസിയാക്കിക്കൊണ്ടുള്ള ഉത്തരവ് കണ്ണൂർ ജില്ലാ കളക്ടർ റദ്ദാക്കിയത്. ഇടത് സംഘടനകളുടെ സമ്മർദ്ദത്തെ തുടർന്നായിരുന്നു നടപടി. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സേവാഭാരതി കാണിച്ച മികവിനെ തുടർന്ന് മെയ് 22ന് കണ്ണൂർ ജില്ലാ കളക്ടർ തന്നെയായിരുന്നു സേവാഭാരതിയെ റിലീഫ് ഏജൻസിയായി പ്രഖ്യാപിച്ചത്.
കൊറോണ ചികിത്സയ്ക്കായി കേന്ദ്ര ആയുഷ് മന്ത്രാലയം തയ്യാറാക്കിയ ആയുഷ് 64 മരുന്നിന്റെ വിതരണത്തിൽ നിന്നും മറ്റ് സംഘടനകൾ മാറി നിന്നപ്പോൾ സന്നദ്ധതയറിയിച്ച് രംഗത്ത് വന്നത് സേവാഭാരതിയായിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു റിലീഫ് ഏജൻസിയായി സേവാഭാരതിയെ പ്രഖ്യാപിച്ചത്. എന്നാൽ ഇതിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയ ഇടതു സംഘടനകളുടെ ഇടപെടലാണ് ഉത്തരവ് റദ്ദാക്കാൻ കളക്ടർക്ക് പ്രേരകമായത് എന്നതും വ്യക്തമായിരുന്നു.
സേവാഭാരതി രാഷ്ട്രീയ പക്ഷമുള്ള സംഘടനയാണെന്നായിരുന്നു ഇടത് സംഘടനകളുടെ ആരോപണം. ഈ പശ്ചാത്തലത്തിൽ ഉണ്ടായ കളക്ടറുടെ പ്രതികൂല തീരുമാനത്തിനെതിരെ സേവാഭാരതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് സേവാഭാരതിയ്ക്കെതിരായ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. സേവാഭാരതിയെ റിലീഫ് ഏജൻസിയായി പ്രഖ്യാപിച്ചതിനു പിന്നാലെ ഉയർന്ന ആരോപണം സംശയം ജനിപ്പിക്കുന്നുവെന്ന് കോടതി അന്നേ നിരീക്ഷിച്ചിരുന്നു.
പരാതികളിലെ കൃത്യത ഉറപ്പാക്കുന്നതിൽ അധികൃതർക്ക് വീഴ്ച്ച പറ്റി. പ്രാഥമിക അന്വേഷണവും നടത്തിയില്ല. പിൻവലിക്കൽ ഉത്തരവ് പുറപ്പെടുവിച്ചതിനു ശേഷം സേവാഭാരതിയുടെ ഭാഗം കേട്ടില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് അന്നത്തെ ഉത്തരവിൽ പറഞ്ഞിരുന്നു. ഈ നടപടിയാണ് ഈ ഡിവിഷൻ ബെഞ്ച് ശരിവെച്ചത്.
Comments