കൊച്ചി : 12 മണിക്കൂറോളം ലഹരി നീണ്ടുനിൽക്കും, ഉന്മേഷവും ഊർജ്ജസ്വലതയും ആനന്ദവും വർദ്ധിക്കും, എന്തും ചെയ്യാനുള്ള ശേഷിയുണ്ടെന്ന് തോന്നിക്കും… എംഡിഎംഎ എന്ന അതിമാരക മയക്കുമരുന്നിന് കേരളത്തിന്റെ യുവതലമുറ അടിമകളാകാനുള്ള കാരണം ഇതെല്ലാമാണ്. ക്രിസ്റ്റൽ മെത്ത്, ഐസ് മെത്ത്, കൽക്കണ്ടം, ക്രിസ്റ്റൽ എന്നിങ്ങനെ പലപേരുകളിലാണ് ഇത് അറിയപ്പെടുന്നത്.
ചിന്തയും സഹാനുഭൂതിയും വർദ്ധിപ്പിക്കുന്ന ഈ മാരക മരുന്ന്, പന്ത്രണ്ട് മണിക്കൂറിലേറെ സജീവമായിരിക്കാൻ ആളുകളെ സഹായിക്കും. തലച്ചോറിൽ നേരിട്ട് സ്വാധീനം ചെലുത്താൻ ഇവയ്ക്കാകും. വൈകാരിക അടുപ്പം വർദ്ധിപ്പിക്കാൻ കാരണമാകുന്ന സംവിധാനങ്ങളെ കീഴ്പ്പെടുത്തും. കാപ്സ്യൂൾ, പൊടി, ക്രിസ്റ്റൽ രൂപങ്ങളിലാണ് എംഡിഎംഎ ലഭ്യമാകുന്നത്. വെള്ളത്തിൽ കലർത്തിയും കത്തിച്ച് ശ്വസിച്ചും കുത്തിവെച്ചും ഇത് ഉപയോഗിക്കാറുണ്ട്. ഇതിന്റെ സ്വാധീനം കുറയുന്നതോടെ ക്ഷീണം വിശപ്പ് എന്നിവ അനുഭവപ്പെടാറുണ്ടെന്നും ആളുകൾ വെളിപ്പെടുത്തുന്നു.
വീണ്ടും വീണ്ടും ഉപയോഗിക്കാൻ തോന്നിപ്പിക്കുന്ന ഇത്തരം സിന്തറ്റിക് മയക്കുമരുന്ന്, ആളുകളെ ഏറെ വേഗത്തിൽ അടിമകളാക്കും. സ്ഥിരമായി എംഡിഎംഎ ഉപയോഗിക്കുന്ന ഒരാളുടെ ശരാശരി ആയുസ്സ് പത്ത് വർഷമായിരിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ദിവസേന ഒഴുകിയെത്തുന്ന മയക്കുമരുന്നുകൾക്ക് അടിമകളാണ് കേരളത്തിലെ യുവതലമുറ.
ലഹരിമരുന്നുമായി തൊടുപുഴയിൽ വെച്ച് അക്ഷയയും കൂട്ടുപ്രതി യൂനുസും പിടിയിലായതോടെയാണ് സംസ്ഥാനത്ത് മയക്കുമരുന്ന് വീണ്ടും ചർച്ചാ വിഷയമാകുന്നത്. നാല് വർഷമായി ഒന്നിച്ച് താമസിക്കുന്ന ഇരുവരും ലഹരിക്ക് അടിമകളാണെന്നാണ് പോലീസ് പറയുന്നത്. പഠിക്കാൻ മിടുക്കിയായിരുന്നു അക്ഷയ. എന്നാൽ ലഹരി ഉപയോഗം എപ്പോഴാണ് ആരംഭിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. ബംഗളൂരുവിൽ നിന്ന് കൊറിയർ മാർഗമാണ് പ്രതികൾക്ക് മയക്കുമരുന്ന് ലഭിച്ചതെന്ന് പോലീസ് പറയുന്നു. പിടിക്കപ്പെടുമ്പോൾ ഇരുവരും ലഹരി ഉപയോഗിക്കാൻ തയ്യാറെടുക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
Comments