36കാരനായ യുവാവിന് ഒരേ സമയം മങ്കിപോക്‌സ്, കൊറോണ, എച്ച്‌ഐവി തുടങ്ങിയവ സ്ഥിരീകരിച്ചു. ഇറ്റലിയിലാണ് സംഭവം. ഇയാളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ജേണൽ ഓഫ് ഇൻഫെക്ഷനിൽ പബ്ലിഷ് ചെയ്ത ലേഖനത്തിലാണ് യുവാവിന്റെ രോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ ഇയാൾ സ്‌പെയിനിലേക്ക് യാത്ര പോയിരുന്നു. അഞ്ച് ദിവസത്തെ സഞ്ചാരത്തിന് ശേഷമാണ് മടങ്ങിയെത്തിയത്.
വീട്ടിലെത്തിയതിന് ശേഷം പനി, തൊണ്ടവേദന, ക്ഷീണം, തലവേദന തുടങ്ങീ നിരവധി അസ്വസ്ഥതകൾ യുവാവിനെ ബാധിച്ചിരുന്നു. യാത്ര കഴിഞ്ഞ് ഒൻപത് ദിവസങ്ങൾക്ക് ശേഷവും രോഗങ്ങൾ മാറാതെ ഇരുന്നതോടെയാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ആശുപത്രിയിലെത്തി മൂന്ന് ദിവസത്തിനുള്ളിൽ യുവാവിന് കൊറോണ സ്ഥിരീകരിച്ചു.
വൈകാതെ തന്നെ ശരീരഭാഗങ്ങളിലെല്ലാം തിണർപ്പുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. യുവാവിന്റെ ആരോഗ്യസ്ഥിതി മോശമായതോടെ ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. മങ്കിപോക്‌സ് ലക്ഷണങ്ങൾ കാണിച്ചതോടെ ഇതിനായുള്ള പരിശോധന നടത്തി. പരിശോധനയിൽ മങ്കിപോക്‌സും എച്ച്‌ഐവിയും സ്ഥിരീകരിക്കുകയായിരുന്നു.
കൊറോണയുടെ വിശദമായ ജീനോം പരിശോധനയിൽ ഒമിക്രോണിന്റെ സബ് വേരിയന്റാണ് ഇയാളെ ബാധിച്ചതെന്ന് തെളിഞ്ഞു. കൊറോണയും മങ്കിപോക്‌സും ഭേദമായി ഒരാഴ്ചയ്‌ക്ക് ശേഷമാണ് യുവാവിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. എച്ച്‌ഐവിക്കുള്ള ചികിത്സ ആരംഭിച്ചതായും ഡോക്ടർമാർ വ്യക്തമാക്കി.
Comments