ഇസ്ലാമാബാദ്: പ്രളയം സൃഷ്ടിച്ച ആഘാതം മറികടക്കാൻ ലോകരാജ്യങ്ങളോട് സഹായം അഭ്യർത്ഥിച്ച് പാകിസ്താൻ. രാജ്യത്ത് ശക്തമായ മഴയും, നാശനഷ്ടങ്ങളും തുടരുന്ന സാഹചര്യത്തിൽ ട്വിറ്ററിലൂടെ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആണ് അഭ്യർത്ഥനയുമായി രംഗത്ത് വന്നത്. ഈ വർഷം ജൂൺ മുതൽ ആരംഭിച്ച ശക്തമായ മഴയിലും പ്രളയത്തിലും ഇതുവരെ 937 പേർക്കാണ് പാകിസ്താനിൽ ജീവൻ നഷ്ടമായത്.
തുടർച്ചയായി പെയ്യുന്ന മഴ ശക്തമായ നാശനഷ്ടങ്ങളാണ് രാജ്യത്ത് ഉണ്ടാക്കിയിരിക്കുന്നത് എന്ന് ഷഹബാസ് ഷെരീഫ് ട്വിറ്ററിൽ കുറച്ചു. മഴ സൃഷ്ടിച്ച നാശനഷ്ടങ്ങളുടെ എത്രത്തോളമുണ്ടെന്ന് കണക്കാക്കി വരികയാണ്. 2010 ൽ ഉണ്ടായ സമാന സാഹചര്യമാണ് നിലവിൽ രാജ്യത്ത് ഉള്ളത്. ഇതുവരെ ലോകരാജ്യങ്ങൾ നൽകിയ സഹായങ്ങൾക്കും പിന്തുണയ്‌ക്കും നന്ദി. ദുരന്തം മറികടക്കാൻ തുടർന്നും എല്ലാ രാജ്യങ്ങളുടേയും സഹായം വേണമെന്നും ഷഹബാസ് ഷെരീഫ് അഭ്യർത്ഥിച്ചു.
മഴയിൽ രാജ്യ തലസ്ഥാനമായ ഇസ്ലാമാബാദിൽ ഉൾപ്പെടെ കനത്ത നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. മഴയ്‌ക്ക് പുറമേ ഉണ്ടാകുന്ന മേഘവിസ്‌ഫോടനങ്ങളും രാജ്യത്തെ സ്ഥിതി വഷളാക്കുന്നുണ്ട്. പാകിസ്താനിലെ മൂന്ന് മില്യൺ ആളുകളാണ് പ്രളയത്താൽ ദുരിതം അനുഭവിക്കുന്നത്. ഇതുവരെ 1,70,000 വീടുകൾ തകർന്നു. 150 ഓളം പാലങ്ങൾ ഒലിച്ചു പോയി.
Comments