മുംബൈ: ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞു വ്യവസായി മായങ്ക് ബജാജിന്റെ വീട്ടിൽ റെയ്ഡ് നടത്തി പണം തട്ടിയ സംഘത്തെ പിടികൂടി മുംബൈ പോലീസ്. വ്യവസായി ഇല്ലാതിരുന്ന സമയത്ത് വീട്ടിലെത്തിയ സംഘം തങ്ങൾ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞു വ്യാജ ഐ ഡി കാർഡ് കാണിച്ച് റെയ്ഡ് നടത്തുകയിരുന്നു എന്ന് പോലീസ് പറയുന്നു.
ആദായ നികുതി ഉദ്യോഗസ്ഥരുടെ വേഷത്തിലെത്തിയ സംഘത്തെ തിരിച്ചറിയാൻ സാധിച്ചില്ലെന്നും വ്യാജ സെർച്ച് വാറണ്ട് കാണിച്ച് ഭീഷണി പെടുത്തിയാണ് ഇവർ റെയ്ഡ് നടത്തിയതെന്നും വീട്ടുകാർ പറഞ്ഞു. വീട്ടിലെത്തിയ മായങ്ക് ബജാജ് സംഭവത്തെ കുറിച്ച് തിരക്കുകയും ഐ ടി വകുപ്പുമായി ബന്ധപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ തന്റെ വീട്ടിലെത്തിയത് തട്ടിപ്പ് സംഘമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് കവർച്ച നടത്തിയെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം പോലീസിൽ പരാതി നൽകുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട ധീരജ് കാംബ്ലെ, പ്രശാന്ത് ഭട്‌നാഗർ , വാസിം ഖുറേഷി, ഇജാസ് ഖാൻ തുടങ്ങി നാല് പേരെ അറസ്റ്റ് ചെയ്യുകയും പ്രതികളിൽ ഒരാളായ നിത കാംബ്ലെയുടെ വീട്ടിൽ നിന്നും 1 ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. സംഘത്തിന്റെ മുഖ്യ സൂത്രധാരകരായ നിതിൻ കോത്താരി , നിത കാംബ്ലെ , മറിയം അപ്പ, ഷമീം ഖാൻ എന്നിവർക്കായി തിരച്ചിൽ നടത്തുന്നതായി മുംബൈ പോലീസ് പറഞ്ഞു.
Comments