ന്യൂഡൽഹി: കോൺഗ്രസ്സ് വിട്ട ഗുലാം നബി ആസാദ് പുതിയ രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കാൻ തീരുമാനിച്ചു. ജമ്മു കാശ്മീരിലെ നിരവധി പ്രാദേശിക നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കോൺഗ്രസ്സിൽ നിന്നും രാജി വെച്ച ആസാദ് പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപനം നടത്തുകയും അതിനായി നിരവധി നേതാക്കളെ സന്ദർശിക്കുകയും ചെയ്തു. ആസാദിന്റെ രാജി കോൺഗ്രസ്സ് ക്യാമ്പിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്
ജമ്മു കശ്മീരിൽ ഒരു വർഷത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടക്കാൻ സാധ്യത ഉണ്ടെന്നും തന്റെ പാർട്ടി അവിടെ മത്സരിക്കുകയും ഭരണത്തിലേറുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ നിരവധി എം എൽ എ മാരും , പ്രാദേശിക നേതാക്കളുമായും ചർച്ച നടത്തിയ ആസാദ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് അറിയിച്ചു. ഗുലാം നബി അസദിന്റെ കീഴിൽ സംസ്ഥാനത്ത് പുതിയ പാർട്ടി രൂപീകരിച്ച് ഭരണം പിടിക്കാൻ കഴിയുമെന്നും അദ്ദേഹത്തെ പോലൊരു മുതിർന്ന നേതാവിനെ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും മുൻ കോൺഗ്രസ്സ് നേതാവ് സൽമാൻ നിസാമി പറഞ്ഞു.
കോൺഗ്രസ്സിൽ നിന്നും രാജി വെച്ച ആസാദ് വളരെ പെട്ടന്ന് തന്നെ കാശ്മീരിൽ എത്തുകയും പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് കടക്കുകയുമായിരുന്നു. ആസാദിന്റെ നേതൃത്വത്തിൽ ദേശീയ പാർട്ടി രൂപീകരിക്കുമെന്നും അതിന് വേണ്ട പ്രാരംഭ ഘട്ട നടപടികൾ ആരംഭിച്ചതായും സൽമാൻ നിസാമി അറിയിച്ചു. ഗുലാം നബി ആസാദ് കോൺഗ്രസ്സിലെ പ്രാഥമിക അംഗത്വമടക്കം എല്ലാ ചുമതലകളും രാജി വെച്ചാണ് പുറത്തു പോയത്.
Comments