അമേത്തി: അമേത്തിയയിലെ പോഷകാഹാര കുറവുള്ള കുട്ടികളെ സഹായിക്കാൻ സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനി. മണ്ഡലത്തിൽ 170 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മണ്ഡലത്തിൽ പോഷകാഹാര കുറവുള്ള 1,736 കുട്ടികൾ ഉണ്ട്. ഇവരെ സഹായിക്കേണ്ടതും സംരക്ഷിക്കേണ്ടതും എല്ലാവരുടെയും ഉത്തരവാദിത്വമാണെന്ന് സ്മൃതി ഇറാനി ചൂണ്ടിക്കാണിച്ചു.
അമേഠിയിൽ സർക്കാർ സ്റ്റേഡിയങ്ങളും മെഡിക്കൽ കോളേജുകളും ആശുപത്രികളും നിർമ്മിക്കുകയും വിവിധ വികസന പദ്ധതികൾ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ടെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. പോഷകാഹാര കുറവുള്ള കുട്ടികളെ സംരക്ഷിക്കാൻ സമൂഹത്തിൽ അവബോധം ആവശ്യമാണ്. ഇതിനായി ജനങ്ങൾ മുന്നോട്ട് വരണമെന്നും എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അമേഠിയിലും റായ്ബറേലിയിലും രണ്ട് ദിവസത്തെ പര്യടനത്തിനെത്തിയ മന്ത്രി ‘അമൃത് സരോവർ’ ഉദ്ഘാടനം നിർവ്വഹിച്ചു. കൂടാതെ, കൊറോണ ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് ലാപ്‌ടോപ്പുകളും സമ്മാനിച്ചു. പോഷകാഹാര കുറവുള്ള കുട്ടികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണവും മന്ത്രി വിതരണം ചെയ്തു. ജലസംരക്ഷണത്തിനും പരിസ്ഥിതിക്ക് ഊന്നൽ നൽകുന്നതിനുമായി എല്ലാ ജില്ലകൾക്കും 75 കുളങ്ങൾ (അമൃത് സരോവർ) എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം നിറവേറ്റണമെന്നും സ്മൃതി ഇറാനി അഭ്യർത്ഥിച്ചു.
Comments