തിരുവനന്തപുരം: നെഹ്റു ട്രോഫി വള്ളം കളിക്ക് മുഖ്യാതിഥിയായി കേന്ദ്രമന്ത്രി അമിത്ഷായെ മുഖ്യമന്ത്രി ക്ഷണിച്ചതിൽ വിമർശനം തുടർന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഒരൊറ്റ എംഎൽഎ പോലുമില്ലാത്ത ബിജെപി പിണറായി വിജയനെ കളിപ്പാവയാക്കി കേരളം ഭരിക്കുന്നു എന്നാണ് സുധാകരന്റെ പുതിയ വിമർശനം. കേന്ദ്ര സർക്കാർ കേരള സർക്കാരിനെ അട്ടിമറിക്കാൻ നോക്കുന്നു എന്ന് വിലപിക്കുന്ന വ്യക്തിയാണ് പിണറായി വിജയൻ. ഇപ്പോൾ നെഹ്റു ട്രോഫി വള്ളംകളിക്കും ഓണാഘോഷങ്ങൾക്കും അമിത് ഷായെ ക്ഷണിച്ചത് ഇരട്ടത്താപ്പാണന്നും സുധാകരൻ പറയുന്നു.
ആർഎസ്എസുമായി പല ഘട്ടങ്ങളിലും സഹകരിച്ചിട്ടുണ്ട്, ഇനിയും സഹകരിക്കും എന്ന് പറഞ്ഞ പിണറായി വിജയനിൽ നിന്നും ബിജെപി വിരുദ്ധത അൽപം പോലും പ്രതീക്ഷിക്കുന്നില്ല. കേരളത്തിലെ ബിജെപിയുടെ ‘എ’ ടീം ആയാണ് സിപിഎം പ്രവർത്തിക്കുന്നതെന്ന് സുധാകരൻ പറയുന്നു. ബിജെപിയുടെ സംസ്ഥാന ഘടകം ആവശ്യപ്പെട്ടതു പ്രകാരമാണ് ജവഹർലാൽ നെഹ്റുവിന്റെ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന വള്ളംകളിയിലേക്ക് നെഹ്റു വിരുദ്ധനായ അമിത് ഷായെ പിണറായി ക്ഷണിച്ചതെന്നുമാണ് സുധാകരന്റെ വാദം.
അഴിമതികളുടെ പേരിൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയാൽ ബിജെപിയിലേക്ക് ചേക്കേറാനും പിണറായി മടിക്കില്ല. മുഖ്യമന്ത്രിയുടെ സംഘപരിവാർ വിധേയത്വം വ്യക്തമാണ്. അഴിമതി കേസുകളിൽ അകത്താകാതിരിക്കാൻ മോദിയുടെയും അമിത് ഷായുടെയും വിനീത വിധേയനായി നിൽക്കുന്ന മുഖ്യമന്ത്രിയുടെ ഗതികേടിൽ കോൺഗ്രസ്സിന് സഹതാപമുണ്ടെന്നും സുധാകരൻ ഫേയ്സ്ബുക്കിൽ കുറിച്ചു.
Comments