തിരുവനന്തപുരം: കെഎസ്ആർടിസി രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്താൻ തീരുമാനം. ഗതാഗത മന്ത്രിയും കെഎസ്ആർടിസി സി എം ഡിയും മുഖ്യമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ നിരവധി വിഷയങ്ങൾ ഉന്നയിക്കാനാണ് സാധ്യത. അതേസമയം ഇന്ന് മുതൽ മുടങ്ങി കിടക്കുന്ന പെൻഷൻ തുക വിതരണം ചെയ്തു തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
കെ എസ് ആർ ടി സി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ സെപ്തംബർ 1ന് മുൻപ് രണ്ടു മാസത്തെ ശമ്പള കുടിശ്ശികയും ഓണം ഉത്സവ ബത്തയും നൽകണമെന്ന ഹൈക്കോടതി ഉത്തരവിന്മേലായിരിക്കും മുഖ്യമായും ചർച്ച നടക്കുക. തൊഴിലാളികൾക്ക് അടിയന്തിരമായി ശമ്പളം നൽകണമെന്നും അതിനായി 103 കോടി രൂപ അനുവദിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ സർക്കാർ ഡ്യൂട്ടി പരിഷ്കരണവും, യൂണിയൻ ട്രാൻസ്‌ഫർ പ്രൊട്ടക്ഷൻ എന്നിവയിൽ തൊഴിലാളികളുമായി ധാരണയിലെത്താനാണ് സർക്കാരും മാനേജ്‍മെന്റും ശ്രമിക്കുന്നത്.
ശമ്പള വിതരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി യൂണിയൻ നേതാക്കളുമായി ചർച്ച നടത്താൻ സാധ്യത ഉണ്ടെന്ന് അറിയിച്ചു. രണ്ടു മാസത്തെ ശമ്പളത്തോടൊപ്പം ഉത്സവ ബത്തയും നൽകണമെന്ന ഹൈകോടതി ഉത്തരവിൽ അപ്പീൽ തേടാനൊരുങ്ങുകയാണ് സർക്കാർ. സംസ്ഥാനത്ത് ഒരു മാസത്തെ ശമ്പളം നൽകാൻ മാത്രം 80 കോടി രൂപ വേണമെന്നിരിക്കെ രണ്ടു മാസത്തെ ശമ്പളവും ഓണ ബത്തയും എങ്ങനെ നൽകുമെന്ന പ്രതിസന്ധിയിലാണ് സർക്കാർ.
മുഖ്യമന്ത്രിയുമായി നടക്കുന്ന ചർച്ചയിൽ കെ എസ് ആർ ടി സിയിലെ പ്രതിസന്ധി മറികടക്കുവാൻ താൽക്കാലികമായി 250 കോടി രൂപയുടെ പാക്കേജ് അനുവദിക്കണമെന്നാണ് ആവശ്യം. സഹകരണ കൺസോർഷ്യത്തിന്റെ കാലാവധി നീട്ടിയത് കൊണ്ടാണ് പെൻഷൻ പ്രതിസന്ധി പരിഹരിക്കാനായത്. രണ്ടു മാസം മുടങ്ങി കിടന്ന പെൻഷൻ തുക പലിശയെച്ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്നാണ് വൈകിയതെന്ന് സഹകരണ മന്ത്രി വി എം വാസവൻ അറിയിച്ചു.
Comments