ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. ഫോട്ടോഷൂട്ടിനും ധർണ്ണയ്‌ക്കും മാത്രം കൊണ്ടുപോകാൻ പറ്റുന്നയാളാണ് രാഹുൽ ഗാന്ധിയെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. പാർട്ടിയുടെ ഈ അവസ്ഥയ്‌ക്ക് കാരണം രാഹുൽ ആണെന്നും അദ്ദേഹം വിമർശിച്ചു.
രാജ്യം ഭരിച്ചിരുന്ന പാർട്ടി ഇത്തരമൊരു സ്ഥിതിയിലേക്ക് അധഃപതിക്കാൻ കാരണം തന്നെ രാഹുൽ ഗാന്ധിയാണ്. പാർട്ടിയെ മുന്നോട്ട് കൊണ്ടുവരാൻ അയാൾ ഒന്നും ചെയ്തില്ല. ഒരു കത്തിൽ എല്ലാം എഴുതി, രാജി സമർപ്പിക്കാനായിരുന്നു തന്റെ തീരുമാനം. എന്നാൽ പാർട്ടി തനിക്കെതിരെ വ്യാജ പ്രചാരണം നടത്തി.
സംഘടനാ പുനർ നിർമ്മാണം നടത്താൻ രാഹുലിനെക്കൊണ്ട് സാധിക്കില്ല. ഫോട്ടോ ഷൂട്ടിന് പോസ് ചെയ്യാനും ധർണ്ണയും റാലിയും നടത്താനും മാത്രമേ രാഹുലിനെക്കൊണ്ടാകൂ. പാർട്ടിയിൽ എല്ലാ തീരുമാനങ്ങളും എടുക്കുന്നത് രാഹുലോ, അയാളുടെ സുരക്ഷാ ഉദ്യോഗസ്ഥനോ, അല്ലെങ്കിൽ പിഎയോ ആയിരിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ നടത്തിയ ”ചൗക്കിദാർ ചോർ ഹേ” ക്യാമ്പെയ്‌നുമായി ഒരിക്കലും ഒത്തുപോകാനാകില്ല. പങ്കെടുക്കുന്ന എല്ലാ പൊതുയോഗങ്ങളിലും ചൗക്കിദാർ ചോർ ഹേ ഒരു തിരഞ്ഞെടുപ്പ് വിഷയമാകില്ല എന്നും ഗുലാം നബി ആസാദ് പറഞ്ഞു.
ഒൻപത് വർഷമായി പാർട്ടിയിൽ തിരുത്തലുകൾ ആവശ്യമാണെന്ന് താൻ പറയുന്നു. ബിജെപിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത് എങ്കിൽ ഇത്തരമൊരു നിർദ്ദേശത്തിന്റെയോ കൂട്ടായ്മയുടെയോ ആവശ്യം പോലുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments