ന്യൂഡൽഹി : മഹാത്മാ ഗാന്ധിക്ക് ശേഷം ഇന്ത്യയിലെ ജനങ്ങളുടെ മനസ്സ് മനസിലാക്കിയ ഏക വ്യക്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യത്തെ ജനങ്ങൾക്കിടയിൽ ബിജെപിക്ക് സ്വീകാര്യത വർദ്ധിക്കാൻ കാരണം പ്രധാനമന്ത്രിയാണ്. എതിരാളികൾ ഇല്ലാത്ത ജനസേവകൻ എന്ന മാതൃക ഇതിനോടകം അദ്ദേഹം സൃഷ്ടിച്ചുകഴിഞ്ഞെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.
ജാതിയുടെയും സമുദായത്തിന്റെയും അതിർവരമ്പുകൾ ലംഘിച്ച് ബിജെപിയെ എല്ലാ വിഭാഗം ജനങ്ങളും അംഗീകരിക്കാനുള്ള പ്രധാന കാരണം മോദിയാണ്. എതിരാളികൾ ഇല്ലാത്ത നേതാവായി അദ്ദേഹം മാറിക്കഴിഞ്ഞു. മോദിയെ എതിർത്ത് നിൽക്കാൻ ഒരു നേതാവിനെ ജനങ്ങൾ തേടുന്നുണ്ടെങ്കിലും അത്തരമൊരാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഏൽപ്പിച്ച എല്ലാ ഉത്തരവാദിത്വങ്ങളും നിറവേറ്റിയ മറ്റൊരു നേതാവിനെ നിങ്ങൾക്ക് സ്വതന്ത്ര ഇന്ത്യയിൽ കാണാനാകില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. 2014 ന് ശേഷം ബിജെപി നേടിയെടുത്ത മഹത്വം വിലമതിക്കാനാത്തതാണെന്നും അതിന് കാരണം മോദിജി തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുതിർന്ന മാദ്ധ്യമപ്രവർത്തകനും നിലവിൽ രാഷ്‌ട്രപതിയുടെ പ്രസ് സെക്രട്ടറിയുമായ അജയ് സിംഗ് രചിച്ച ”ദ ആർക്കിടെക്റ്റ് ഓഫ് ദ ന്യൂ ബി.ജെ.പി: ഹൗ നരേന്ദ്ര മോദി ട്രാൻസ്‌ഫോർമഡ് ദി പാർട്ടി” എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി .
മഹാത്മാഗാന്ധിക്ക് ശേഷം ഇന്ത്യയിലെ ജനങ്ങളുടെ ഹൃദയം മനസ്സിലാക്കുന്ന ഒരു നേതാവ് ഉണ്ടെങ്കിൽ അത് മോദിജിയാണെന്ന് രാജ്നാഥ് പറഞ്ഞു. ജനങ്ങളുടെ വികാരങ്ങളും അവരുടെ പ്രശ്‌നങ്ങളും അദ്ദേഹം പൂർണമായും മനസ്സിലാക്കുന്നു.
ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളിൽ ഒരാളാണ് മോദിയെന്നും അദ്ദേഹത്തിന്റെ നിലപാടുകളോട് നിങ്ങൾ യോജിച്ചാലും ഇല്ലെങ്കിലും അദ്ദേഹത്തെ അടുത്ത് അറിയേണ്ടതുണ്ടെന്നും ചടങ്ങിൽ പങ്കെടുത്ത ഡെപ്യൂട്ടി രാജ്യസഭാ ചെയർമാൻ ഹരിവംശ് പറഞ്ഞു.
Comments