ടോക്കിയോ : 2022 ലെ ഏറ്റവും വലിയ ചുഴലിക്കൊടുങ്കാറ്റ് കിഴക്കൻ ചൈനാ കടലിൽ ശക്തി പ്രാപിക്കുന്നു. ഹിന്നനോർ എന്നാണ് ഈ കാറ്റിന് പേര് ഇട്ടിരിക്കുന്നത്. മണിക്കൂറിൽ 257 കിലോമീറ്റർ മുതൽ 314 കിലോമീറ്റർ വേഗത വരെ ഈ ചുഴലിക്കൊടുങ്കാറ്റിന് കൈവരിക്കാൻ സാധിക്കും. ചൈനയുടെ കിഴക്കൻ തീരങ്ങളെയും ഫിലിപ്പീൻസിനെയും ജപ്പാനെയും കാറ്റ് സാരമായി ബാധിക്കും എന്നാണ് റിപ്പോർട്ടുകൾ.
ജപ്പാൻ കാലാവസ്ഥാ വിഭാഗവും യുഎസ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് വിഭാഗവും ചേർന്നാണ് ഹിന്നനോറുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിട്ടത്. നിലവിൽ ജപ്പാനിലെ ഒക്കിനാവയിൽ നിന്ന് 230 കിലോമീറ്റർ അകലെയാണ് കാറ്റുള്ളത്. അതേസമയം രാവിലെ പത്ത് മണിയോടെ കാറ്റ് തെക്കുപടിഞ്ഞാറ് ഭാഗത്തെ റുക്യു ദ്വീപിന് സമീപത്തേക്ക് മണിക്കൂറിൽ 22 കിലോമീറ്റർ വേഗതയിൽ കാറ്റ് നീങ്ങിയിരുന്നു.
ഈ സാഹചര്യത്തിൽ മേഖലയിൽ 200 മുതൽ 300 മില്ലീമീറ്റർ മഴ ലഭിക്കുമെന്നാണ് കണക്ക് കൂട്ടൽ. ഇത് റുക്യുവിൽ പ്രളയം ഉണ്ടാക്കിയേക്കും എന്നും അധികൃതർ വിലയിരുത്തുന്നുണ്ട്. അതേസമയം അറ്റ്‌ലാന്റിക് സമുദ്രത്തിൽ സ്ഥിതി ശാന്തമാണ്. വരും മണിക്കൂറിൽ ഹിന്നനോർ ചുഴലിക്കൊടുങ്കാറ്റിന്റെ ശക്തി കുറയാൻ സാധ്യത ഉണ്ടെന്നും അധികൃതർ പ്രതീക്ഷിക്കുന്നുണ്ട്.
Comments