തിരുവനന്തപുരം: കേരളത്തിലെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പട്ടിക ജാതി സംഗമത്തിൽ പങ്കെടുക്കും. കേരളത്തിലെ പട്ടിക ജാതി വിഭാഗങ്ങൾ നേരിടുന്ന കടുത്ത വെല്ലുവിളികൾ പരിപാടിയിൽ ചർച്ച ചെയ്യും. പിണറായി സർക്കാർ തിരിഞ്ഞു നോക്കാതെ അവഗണിക്കുന്ന പിന്നോക്ക വിഭാഗക്കാരുടെ പ്രശ്‌നങ്ങൾ അമിത് ഷായുടെ വരവോടെ ദേശീയ ശ്രദ്ധ നേടും
സാമ്പത്തികമായും സാമൂഹികമായും അവഗണന നേരിടുന്ന പട്ടികജാതി വിഭാഗത്തെ മുൻ നിരയിലേക്ക് ഉയർത്തിക്കൊണ്ടു വരാനുള്ള യാതൊരു നടപടികളും സർക്കാർ നടത്തുന്നില്ല. വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ സാധിക്കാതെ പിണറായി വിജയൻ സർക്കാർ ചതിക്കുകയാണ് ചെയ്യുന്നത്.
പട്ടികജാതി സമൂഹത്തിന് നേരെ നടക്കുന്ന അക്രമ സംഭവങ്ങൾ കണ്ടില്ലന്നു നടിക്കുകയാണ് സർക്കാർ. എസ് സി എസ് ടി വിദ്യാർത്ഥികൾക്കായി നൽകുന്ന ഗ്രാൻഡ് വർദ്ധിപ്പിക്കാതെ വിദ്യാഭ്യാസ രംഗത്ത് ഭാവിതലമുറയെപ്പോലും സംസ്ഥാന സർക്കാർ അവഗണിക്കുകയാണ്. പി എസ് സി റാങ്ക് പട്ടികയിലുൾപ്പെടെ ഇടം നേടിയാലും വേണ്ടത്ര പരിഗണന ലഭിക്കാതെ പിന്തളളപ്പെടുന്ന സാഹചര്യം പലപ്പോഴും ഉണ്ടാകുന്നു. തിരുവനന്തപുരത്തു നടക്കുന്ന പട്ടികജാതി സംഗമത്തിൽ അവർ നേരിടുന്ന നിരവധി വിഷയങ്ങൾ ചർച്ച ചെയ്യും. കേന്ദ്ര ആഭ്യന്തര മന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ കേരളത്തിൽ പിന്നോക്ക വിഭാഗക്കാർ നേരിടുന്ന പ്രതിസന്ധികളുടെ തുറന്ന ചർച്ചയാകും നടക്കുക.
കേന്ദ്രസർക്കാർ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കായി വീടുകളും സാമ്പത്തിക വായ്പകളും ഉൾപ്പെടെ നൽകുന്നുണ്ടെങ്കിലും സംസ്ഥാനം പലപ്പോഴും ഇത് വേണ്ട വിധത്തിൽ വിതരണം ചെയ്യാറില്ല. ഇതുൾപ്പെടെയുളള കാര്യങ്ങൾ അമിത് ഷായ്‌ക്ക് മുൻപിൽ ഉന്നയിക്കപ്പെടും. തുടർന്ന് ശനിയാഴ്ച കോവളത്ത് നടക്കുന്ന ബിജെപിയുടെ ദക്ഷിണേന്ത്യൻ കൗൺസിൽ യോഗത്തിലും കേരള സർക്കാരിന്റെ ഉന്നത തല യോഗത്തിലും അദ്ദേഹം പങ്കെടുക്കും.
Comments