ന്യൂഡൽഹി: സെർവിക്കൽ ക്യാൻസറിനെ പ്രതിരോധിക്കുന്നതിനായി വാക്‌സിൻ തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ. ഡിസംബറോടെ വാക്‌സിൻ വിപണിയിൽ അവതരിപ്പിക്കുമെന്നും 200 മുതൽ 400 രൂപ വരെയാകും വാക്‌സിന്റെ വിലയെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി. അന്തിമ വില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഉടനെ പുറത്തുവിടുമെന്നും കേന്ദ്രം അറിയിച്ചു.
രാജ്യം ആരോഗ്യ മേഖലയിൽ സുപ്രധാന നേട്ടം കൈവരിച്ചതായി സിറം ഇൻസ്റ്റ്യൂട്ട് മേധാവി അദർ പുനെവാല വ്യക്തമാക്കി. വാക്‌സിനുമായി ബന്ധപ്പെട്ട ഗവേഷണ-വികസന പ്രവർത്തനങ്ങൾ പൂർത്തിയായെന്നും അടുത്ത ഘട്ടം അവ പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്നും ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.ആദ്യ ഘട്ടത്തിൽ സർക്കാരാകും വാക്‌സിന് ലഭ്യമാക്കുക. പിന്നീട് ഒരു വർഷത്തിന് ശേഷം സ്വകാര്യ കമ്പനികൾക്കും വിൽക്കാവുന്നതാണ്. നിലവിൽ ആദ്യ ഘട്ടത്തിൽ 200 ദശലക്ഷം ഡോസ് വാക്‌സിനാണ് നിർമ്മിക്കുക. ഇത് ഇന്ത്യയിൽ മാത്രമാകും വിതരണം ചെയ്യുക.
9 മുതൽ 14 വരെ പ്രായമുള്ള പെൺകുട്ടികൾക്കാണ് വാക്‌സീൻ നൽകുക. ഈ പ്രായമുള്ള കുട്ടികളിൽ രണ്ട് ഡോസ് വാക്‌സീൻ നൽകും. ഒമ്പതാം വയസ്സിലാകും ആദ്യ ഡോസ് നൽകുക. അടുത്ത ഡോസ് 6 മുതൽ 12 മാസം വരെയുള്ള കാലയളവിനുള്ളിൽ നൽകും. പതിനഞ്ച് വയസ്സിന് മുകളിലുള്ള പെൺകുട്ടികൾക്ക് ഫലം ലഭിക്കുന്നതിനായി മൂന്ന് ഡോസ് വാക്‌സീൻ നൽകേണ്ടി വരുമെന്ന് അഡാർ പുനെവാല വ്യക്തമാക്കി.
കൊറോണയെ പ്രതിരോധിക്കാനുള്ള വാക്‌സിന് നിർമ്മിച്ചതിന് പിന്നാലെയാണ് സെർവിക്കൽ ക്യാൻസറിനെ പ്രതിരോധിക്കാനുള്ള വാക്‌സിൻ എന്ന ആശയം ഉദിച്ചതെന്നും മന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.ആയുഷ്മാൻ ഭാരത് പോലുള്ള ആരോഗ്യ പദ്ധതികൾ വഴി മികച്ച രീതിയിൽ പ്രതിരോധ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ കഴിയുമെന്നവും അദ്ദേഹം പറഞ്ഞു.
Comments