മുംബൈ: ഗണേശോത്സവത്തിന്റെ ഭാഗമായി ഒരു ദിവസം മാത്രം മുംബൈയിൽ നിമജ്ജനം ചെയ്തത് അറുപതിനായിരത്തിലധികം ഗണേശ വിഗ്രഹങ്ങൾ. ഓഗസ്റ്റ് 31-ന് ആരംഭിച്ച് പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിന്റെ രണ്ടാം ദിനത്തിലെ കണക്കാണ് പൗരസമിതി അറിയിച്ചിരിക്കുന്നത്. രണ്ട് ദിവസമായി വലിയ ഭക്തജനത്തിരക്കാണ് മുംബൈ നഗരത്തിൽ കാണാൻ സാധിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നു.
വ്യാഴാഴ്ച 60,473 വിഗ്രഹങ്ങളാണ് കടലിലും മറ്റ് ജലാശയങ്ങളിലുമായി നിമജ്ജനം ചെയ്തതെന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) പ്രസ്താവനയിൽ പറയുന്നു. ഇതിൽ 60,122 ഗണേശ വിഗ്രഹങ്ങളാണ് ഉള്ളത്. ഭവനങ്ങളിൽ നിന്നും 24,196 വിഗ്രഹങ്ങളും വ്യത്യസ്ത സംഘങ്ങൾ 172 ഗണേശ വിഗ്രഹങ്ങളും കൃത്രിമ കുളങ്ങളിൽ നിമജ്ജനം ചെയ്തവെന്നും ബിഎംസി വ്യക്തമാക്കുന്നു. അതേസമയം, വ്യാഴാഴ്ച നടന്ന നിമജ്ജനത്തിന്റെ ഭാഗമായി ഒരിടത്തും അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ഈ വർഷത്തെ ഗണേശോത്സവത്തിനായി 73 പ്രകൃതിദത്ത ജലസ്രോതസ്സുകളും 152 കൃത്രിമ കുളങ്ങളും വിഗ്രഹ നിമജ്ജനത്തിനായി ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ സജ്ജമാക്കിയിട്ടുണ്ട്. ഭക്തർക്ക് ആവശ്യമായ എല്ലാം സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മറ്റ് അനിഷ്ട സംഭവങ്ങൾ തയുന്നതിന് ആവശ്യമായ കരുതലുകൾ എടുത്തിട്ടുണ്ടെന്നും ബിഎംസി പറഞ്ഞു. ഗണേശോത്സവത്തിൽ വൻ ജനക്കൂട്ടത്തെ ആകർഷിക്കുന്ന സെൻട്രൽ മുംബൈയിലെ ലാൽബാഗ് മേഖലയിൽ ദേശീയ ദുരന്തനിവാരണ സേന(എൻഡിആർഎഫ്) സംഘം നിലയുറപ്പിച്ചിട്ടുണ്ട്.
Comments