ഇടുക്കി : കല്യാണത്തിന് കെഎസ്ആർടിസി ബസ് വാടകയ്‌ക്ക് എടുത്ത് ഒരു കുടുംബം .കോഴിക്കോട് കുളത്തൂർ കൈവല്യം വീട്ടിൽ രാമകൃഷ്ണൻ ഷക്കീല ദമ്പതികളുടെ മകൻ ലോഹിതിന്റെയും ഉടുമ്പൻചോല കളരിപ്പാറയിൽ ബാൽരാജ് വളർമതി ദമ്പതികളുടെ മകൾ ലക്ഷ്മിപ്രിയയുടെയും വിവാഹത്തിനാണ് കെഎസ്ആർടിസി ബസ് വാടകയ്‌ക്ക് എടുത്തത്. നെടുങ്കണ്ടം കെഎസ്ആർടിസി ഓപ്പറേറ്റിങ്ങ് സെന്ററിലെ ബസാണ് കല്യാണ ഓട്ടത്തിന് പോയത്.
വിവാഹ ദിവസം അഞ്ച് മണിക്കൂറിന് 9,500 രൂപ അടച്ചാണ് ബസ് വധുവിന്റെ ബന്ധുക്കൾ വാടകയ്‌ക്ക് എടുത്തത്. 5 മണിക്കൂറിന് ശേഷം വരുന്ന ഓരോ മണിക്കൂറിനും 500 രൂപ കൂടുതൽ നൽകണം. കെൽ 15 എ 2067 എന്ന കെഎസ്ആർടിസി ബസാണ് വാടകയ്‌ക്ക് നൽകിയത്.
മനോഹരമായി അലങ്കരിച്ചാണ് കെഎസ്ആർടിസി ബസിന്റെ ഫാൻസായ കുടുംബം വാഹനം വിവാഹ വേദിയിലേക്ക് എത്തിച്ചത്.തുടർന്ന് രാവിലെ 10.30 ന് വധുവിന്റെ വീടിന് സമീപം എത്തി ബന്ധുക്കളെ ബസിൽ കയറ്റി നെടുങ്കണ്ടം ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര മുറ്റത്തിന് സമീപം ഇറക്കി. വിവാഹ ചടങ്ങിനും സദ്യയ്‌ക്കും ശേഷം ബസിൽ വന്നവരെ തിരികെ ഉടുമ്പൻചോലയിലും എത്തിച്ചു.
നെടുങ്കണ്ടം സ്റ്റാൻഡിലെ മറ്റു ബസുകൾ തകരാറിലാകുമ്പോൾ പകരം ഉപയോഗിക്കുന്ന ബസാണ് ഇത്. ഡ്രൈവർ സുനിൽകുമാറും കണ്ടക്ടർ ഹരീഷുമാണ് കല്യാണ ദിവസം ബസ് ഓടിച്ചത്.
Comments