ചണ്ഡീഗഢ്: സ്ത്രീസുരക്ഷ ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ച് പഞ്ചാബിൽ അധികാരത്തിലേറിയ ഭഗവന്ത് സിങ് മന്നിന്റെ ഭരണത്തിൽ സ്വന്തം എംഎൽഎയ്‌ക്ക് പോലും രക്ഷയില്ല. എഎപിയുടെ വനിതാ എംഎൽഎയെ ഭർത്താവ് മുഖത്തടിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്. എംഎൽഎയായ ബൽജിന്ദർ കൗറിന് നേരെയാണ് ഗാർഹിക പീഡനം നടന്നത്.
ആൾക്കൂട്ടത്തിന് നടുവിൽ വെച്ചാണ് ഭർത്താവ് ഒരു കൂസലുമില്ലാതെ ഭാര്യയെ തല്ലിയത്. സ്വന്തം വീട്ടിൽ അണികൾ നോക്കി നിൽക്കെയാണ് എംഎൽഎയ്‌ക്ക് നേരെ അതിക്രമം. വീട്ടിൽവെച്ച് കൂട്ടമായി സംസാരിക്കുന്നതിനിടെ എംഎൽഎയുടെ ഭർത്താവ് മറ്റൊരു സ്ഥലത്തേയ്‌ക്ക് മാറിയിരുന്നു.
പിന്നാലെ ഭർത്താവിന്റെ സമീപത്തേയ്‌ക്ക് അനുനയത്തിനായി എംഎൽഎ എത്തുകയായിരുന്നു. ഇതിൽ പ്രകോപിതനായ ഭർത്താവ് എഴുനേറ്റ് ബൽജിന്ദർ കൗറിനെ മുഖത്തടിക്കുകയായിരുന്നു. പിന്നാലെ അസഭ്യവർഷവും ആരംഭിച്ചപ്പോൾ ചുറ്റും നിന്നവർ ചേർന്ന് പിടിച്ചുമാറ്റുകയായിരുന്നു.
സംഭവം വിവാദമായതോടെ പ്രശ്‌നത്തിൽ അടിയന്തരമായി ഇടപെടുമെന്ന് പഞ്ചാബ് വനിതാ കമ്മീഷൻ ചെയർമാൻ മനിഷ ഗുവാത്തി വ്യക്തമാക്കി. ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് പഞ്ചാബിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ 17 ശതമാനമാണ് വർദ്ധിച്ചത്.
Comments