മോസ്‌കോ: യുക്രെയ്‌നെ കീഴടക്കാൻ സാധിക്കാത്ത റഷ്യ യുദ്ധവുമായി ബന്ധപ്പെട്ട് പുറത്തുവിടുന്ന വിവരങ്ങളിൽ പൊരുത്തക്കേട്. യുക്രെയ്‌നിലെ വിവിധ കേന്ദ്രങ്ങളും ആയുധങ്ങളും തകർത്തെന്ന റഷ്യയുടെ അവകാശവാദം പൊള്ളയാണെന്ന കണക്കാണ് യുക്രെയ്‌നും അമേരിക്കയും പുറത്തുവിടുന്നത്.
യുക്രെയ്‌നെതിരെ റഷ്യയുടെ നിരന്തരമായ ആക്രമണത്തിൽ അമേരിക്കൻ നിർമ്മിതമായ മിസൈൽ വിക്ഷേപണികൾ തകർത്ത കണക്കാണ് പുറത്തുവിട്ടത്. അമേരിക്കയുടെ ഹിമാർസ് എന്ന മൊബിലിറ്റി ആർട്ടിലറി റോക്കറ്റ് സിസ്റ്റത്തിലെ 44 എണ്ണം തകർത്തെന്നാണ് റഷ്യയുടെ അവകാശ വാദം. എന്നാൽ തങ്ങൾ ആകെ 16 റോക്കറ്റ് സിസ്റ്റങ്ങൾ മാത്രമേ യുക്രെയ്‌ന് നൽകിയിട്ടുള്ളു എന്നാണ് പെന്റഗൺ അവകാശപ്പെടുന്നത്.
റഷ്യയുടെ നിയന്ത്രണത്തിലുള്ള മേഖലകളിൽ യുക്രെയ്ൻ ആക്രമണം നടത്തുകയാണ്. വളരെ കൃത്യതയോടെ റോക്കറ്റുകൾ അയച്ച് പാലങ്ങളും റോഡുകളും സൈനിക താവളങ്ങളും തകർക്കുന്നതും തുടരുകയാണ്. ഇതിനെ പ്രതിരോധിക്കുകയാണെന്നാണ് റഷ്യ പറയുന്നത്. ആക്രമിച്ച് മുന്നേറുന്നതിൽ തങ്ങളാണ് മുന്നിലെന്ന് സ്ഥാപിക്കാനാണ് റഷ്യ കണക്ക് അവതരിപ്പിച്ചത്. എന്നാൽ ഈ കണക്ക് പോലും കള്ളത്തരമാണെന്ന് അമേരിക്കൻ പ്രതിരോധ വകുപ്പ് പരിഹസിക്കുകയാണ്.
Comments