തിരുവനന്തപുരം : കെ റെയിൽ പാത കർണാടക വരെ നീട്ടാനൊരുങ്ങി കേരളം. ദക്ഷിണണേന്ത്യൻ സംസ്ഥാനങ്ങളുടെ കൗൺസിൽ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഈ ആവശ്യം ഉന്നയിച്ചു. തുടർന്ന് കേരള – കർണ്ണാടക മുഖ്യമന്ത്രി തല ചർച്ചക്ക് ധാരണയായി. ഈ മാസം അവസാനം ബംഗളൂരുവിൽ വെച്ച് ചർച്ച നടക്കും. അതിവേഗ പാതയെന്ന ആവശ്യം തമിഴ്‌നാടും യോഗത്തിൽ ഉന്നയിച്ചു.
കർണാടകയിലേക്ക് കെ റെയിൽ പദ്ധതി നീളുകയാണെങ്കിൽ കേന്ദ്രത്തിന്റെ അംഗീകാരം ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. ഇത് കൂടാതെ തലശേരി, മൈസൂരു, നിലമ്പൂർ, നഞ്ചൻകോട് പാതകളെക്കുറിച്ചും മുഖ്യമന്ത്രി യോഗത്തിൽ സംസാരിച്ചു.
അതിവേഗ റെയിൽപാത വേണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ആവശ്യപ്പെട്ടിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന തരത്തിൽ തൂത്തുക്കുടി, മധുര, കോയമ്പത്തൂർ, ചെന്നൈ പാത വേണമെന്ന ആവശ്യമാണ് ഉന്നയിച്ചത്.
കോവളത്തിൽ നടന്ന പരിപാടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അദ്ധ്യക്ഷത വഹിച്ചു. ഹർഘർ തിരംഗപ്രചാരണത്തിന്റെ ഭാഗമായി വീടുകളിൽ ദേശീയ പതാക ഉയർത്തിയത് ദേശസ്‌നേഹം വളർത്തുന്നതിന് സഹായമായെന്ന് അദ്ദേഹം പറഞ്ഞു.
Comments