ശ്രീനഗർ: കോൺഗ്രസിൽ നിന്നും രാജിവച്ച് പടിയിറങ്ങിയ ഗുലാം നബി ആസാദ് ഇന്ന് ജമ്മു കശ്മീരിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചതിന് ശേഷം ഇതാദ്യമായാണ് ഗുലാം നബി ആസാദ് ഒരു റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കുന്നത്. കോൺഗ്രസ് പാർട്ടിയിലെ നേതാക്കൾ നടത്തിയ വിമർശനങ്ങൾക്ക് എന്ത് മറുപടിയാകും അദ്ദേഹം നൽകുക എന്നാണ് രാഷ്‌ട്രീയ ലോകം ഉറ്റുനോക്കുന്നത്. കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയ്ക്കെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചാണ് ആസാദ് തന്റെ കോൺഗ്രസ് ജീവിതം അവസാനിപ്പിച്ചത്.
റാലിയ്‌ക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇന്നലെ ഡൽഹിയിൽ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിൽ വച്ച് ജയറാം രമേശ് നടത്തിയ പരാമർശത്തിന് ശക്തമായ മറുപടി ഗുലാം നബി ആസാദ് നൽകിയിരുന്നു. ‘നിങ്ങൾ മറ്റ് രാഷ്‌ട്രീയ പാർട്ടികളിലുള്ളവരെ കാണുകയും അവരോട് സംസാരിക്കുകയും ചെയ്തെന്ന് കരുതി നിങ്ങളുടെ ഡിഎൻഎയിൽ മാറ്റം വരില്ല’ എന്നാണ് അദ്ദേഹം പറഞ്ഞത്. ഗുലാം നബി ആസാദിന്റെ ഡിഎൻഎ ‘മോഡിഫൈഡ്’ ആണെന്നായിരുന്നു കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ ആരോപണം.
ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും കോൺഗ്രസ് നിലപാടുകൾക്കും കെ.സി വേണുഗോപാലടക്കമുള്ള നേതാക്കന്മാരുടെ കടന്നാക്രമണങ്ങൾക്കും ചുട്ടമറുപടി ഗുലാം നബി ആസാദ് നൽകിയേക്കും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ദേശീയ തലസ്ഥാനത്ത് ‘മെഹംഗായ് പർ ഹല്ല ബോല്’ റാലിയെ ഇന്ന് അഭിസംബോധന ചെയ്യുമ്പോൾ തന്നെയാണ് ഗുലാം നബി ആസാദിന്റെയും റാലി. ഇരുവരുടെയും റാലികൾ ഒരേ ദിവസം തന്നെ ആയതിനാൽ നേതാക്കളുടെ പ്രതികരണം എന്തായിരിക്കുമെന്ന് രാജ്യം ഉറ്റുനോക്കുന്നു.
Comments