ന്യൂഡൽഹി : പതിറ്റാണ്ടുകൾ നീണ്ട കോൺഗ്രസ് കൂട്ടുകെട്ട് അവസാനിപ്പിച്ചതിന് പിന്നാലെ പുതിയ രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്. പുതിയ പാർട്ടിയുടെ പേരും പതാകയും ജനങ്ങൾ തീരുമാനിക്കുമെന്നാണ് ആസാദ് പറഞ്ഞത്. ഒരു ഹിന്ദുസ്ഥാനി പേരായിരിക്കും അതെന്നും അദ്ദേഹം റാലിയെ അഭിസംബോധന ചെയ്ത് പറഞ്ഞിരുന്നു.
താൻ ജമ്മു കശ്മീരിലെ ജനങ്ങൾക്കൊപ്പമാണ് നിൽക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. പാർട്ടിയുടെ അജണ്ടകളും ആസാദ് പ്രഖ്യാപിച്ചു. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കൽ ഇതിൽ ഉൾപ്പെടുന്നു. ജമ്മു കശ്മീലെ താമസക്കാരുടെ ഭൂമിയും ജോലിയും സംരക്ഷിക്കൽ, ജനങ്ങൾക്ക് പൂർണ സംരക്ഷണം നൽകൽ, കശ്മീരി പണ്ഡിറ്റുകളെ താഴ്‌വരയിൽ തിരികെ എത്തിക്കൽ, അവരുടെ പുനരധിവാസം എന്നിവയും പുതിയ പാർട്ടിയുടെ അജണ്ടകളിൽ ഉൾപ്പെടും.
ജമ്മു കശ്മീരിലെ മറ്റ് പ്രാദേശിക പാർട്ടികളുമായി ആസാദിന്റെ രാഷ്‌ട്രീയ പാർട്ടി സഖ്യം ചേരാൻ സാധ്യതയുണ്ട്. പിഡിപി പോലുളള മുഖ്യധാര പാർട്ടികളുമായി ചേരാനാണ് സാധ്യത. ആസാദിന്റെ പാർട്ടിയിൽ ചേരാൻ നിരവധി കോൺഗ്രസ് നേതാക്കൾ പാർട്ടിയിൽ നിന്ന് രാജിവെച്ച് കാത്ത് നിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Comments