കണ്ണൂർ : ക്രിസ്ത്യൻ കുടുംബങ്ങളിലെ പെൺകുട്ടികളെ തീവ്രവാദ സംഘടനകൾ ലക്ഷ്യം വയ്‌ക്കുന്നു. അവർക്കെതിരെ വരുന്ന പ്രണയക്കുരുക്കുകൾ വർദ്ധിക്കുന്നതായി ഇടയലേഖനം . തലശ്ശേരി അതിരൂപതയാണ് ഇത് സംബന്ധിച്ച് ഇടയലേഖനം പുറത്തിറക്കിയത് .
ഞാറാഴ്ചയാണ് തലശ്ശേരി അതിരൂപതയുടെ പള്ളികളിൽ ഇടയലേഖനം വായിച്ചത്.
ഇതിന് പുറമെ ഭൂദാന പ്രസ്ഥാനത്തിനും ഇടയലേഖനത്തിൽ ആഹ്വാനം ചെയ്യുന്നുണ്ട്. ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയാണ് ആഹ്വാനം ചെയ്തത്.അതിരൂപതയുടെ പ്ലാറ്റിനം ജൂബിലിക്ക് ഒരുക്കമായി ഭവനരഹിതർക്ക് വീട് നിർമിച്ചുനൽകുന്ന ബിഷപ്പ് സെബാസ്റ്റ്യൻ വള്ളോപ്പിള്ളി ഭവനനിർമാണ പദ്ധതി പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അതിരൂപതയിൽ ഭൂദാനത്തിന് ബിഷപ്പിന്റെ ആഹ്വാനം.
ഇടയലേഖനത്തിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെ
ക്രിസ്ത്യൻ കുടുംബങ്ങളിലെ പെൺകുട്ടികളെ ലക്ഷ്യമാക്കി തീവ്രവാദ സംഘടനകൾ ഒരുക്കുന്ന പ്രണയക്കുരുക്കുകൾ വർധിക്കുന്നു . ജൻമംനൽകി സ്നേഹിച്ചുവളർത്തിയ മക്കൾ മതതീവ്രവാദികളുടെ ചൂണ്ടയിൽ കുരുങ്ങുമ്പോൾ രക്ഷിക്കാൻ വഴിയേതും കാണാതെ നിസ്സഹായരാകേണ്ടിവരുന്ന മാതാപിതാക്കളുടെ സങ്കടങ്ങളെ നോമ്പുകാലത്തെ പ്രാർഥനാനിയോഗമായി നമുക്ക് സമർപ്പിക്കാം.നമ്മുടെ മക്കൾ സുരക്ഷിതരായിരിക്കാൻ എട്ടുനോമ്പിൽ തീക്ഷ്ണമായി പ്രാർഥിക്കാം. തീവ്രവാദഗ്രൂപ്പുകളുടെ ചതിക്കുഴികളിൽ മക്കൾ വീണുപോകാതിരിക്കാനുള്ള ബോധവത്കരണം ആവിഷ്‌കരിച്ചിട്ടുള്ളത് പ്രയോജനപ്പെടുത്തണം.
ആചാര്യ വിനോബ ഭാവെ ആവിഷ്‌കരിച്ച ‘ഭൂദാനപ്രസ്ഥാനം’ പോലെ ഇടവകകളിലെ ഭൂരഹിതർക്ക് ഭവനനിർമാണത്തിനാവശ്യമായ അഞ്ചോ ആറോ സെന്റ് ഭൂമി നൽകാൻ ഭൂസ്വത്തുള്ളവർ തയ്യാറാകണം. കൂടുതൽ ഭൂമിയുള്ള ഇടവക പള്ളികളും സ്ഥാപനങ്ങളും ഇക്കാര്യത്തിൽ മാതൃക കാട്ടണം.ജസ്റ്റിസ് കോശി കമ്മിഷനുള്ള വിവരശേഖരണത്തിനായി നടത്തിയ സർവേയിൽ സ്വന്തമായി ഭവനം നിർമിക്കാൻ അഞ്ചുസെന്റ് ഭൂമിപോലുമില്ലാത്ത 700-ഓളം കുടുംബങ്ങൾ നമ്മുടെ അതിരൂപതയിലുണ്ട് എന്നാണ് കണ്ടെത്തൽ.
ഈ ഭൂരഹിതർക്കെല്ലാം ഭവനനിർമാണത്തിനാവശ്യമായ ഭൂമി നൽകാൻ ആത്മാർഥമായി പരിശ്രമിച്ചാൽ നമുക്ക് സാധിക്കും.ഇടവക തലത്തിൽ ഭൂദാനത്തിന് പ്രചോദനം നൽകാൻ കമ്മിറ്റികൾ രൂപവത്കരിച്ച് പ്രവർത്തിക്കുന്നത് പ്രയോജനകരമാകും. സ്വന്തം വീട്ടുമുറ്റത്ത് വാഹനമെത്തുന്ന വഴിയില്ലാത്ത കുടുംബങ്ങൾക്കായി വഴി വിട്ടുനൽകണം .
Comments