തിരുവനന്തപുരം ; എംബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ വെച്ച് നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്ത എംവി ഗോവിന്ദൻ രാജിവെച്ച ഒഴിവിലാണ് നിയമസഭാ സ്പീക്കറായിരുന്ന എംബി രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാജേഷ് സ്പീക്കർ സ്ഥാനം രാജിവെച്ചിരുന്നു. എംവി ഗോവിന്ദൻ കൈകാര്യം ചെയ്തിരുന്ന തദ്ദേശ എക്‌സൈസ് വകുപ്പുകളാണ് എംബി രാജേഷിന് ലഭിക്കുക എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. വകുപ്പ് മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് എം ബി രാജേഷ് സത്യപ്രതിജ്ഞ ചടങ്ങിന് മുമ്പ് പറഞ്ഞിരുന്നു.
എംബി രാജേഷ് രാജിവച്ചതോടെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറാണ് നിലവിൽ സഭാനാഥന്റെ ഉത്തരവാദിത്വം നിർവ്വഹിക്കുക. എ എൻ ഷംസീറിന്റെ സത്യപ്രതിജ്ഞയും ഉടനുണ്ടാകും. മറ്റ് മന്ത്രിമാരുടെയും വകുപ്പുകളിൽ മാറ്റത്തിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
Comments