ന്യൂഡൽഹി: ഛത്തീസ്ഗഡ്-ഝാർഖണ്ഡ് അതിർത്തിയിലെ ഗർവ ജില്ലയിലെ ബുർഹ പഹാർ മലനിരകളിലെ കമ്യൂണിസ്റ്റ് ഭീകരരുടെ കോട്ടകൾ തകർത്ത് സിആർപിഎഫ്. ഓപ്പറേഷൻ ഒക്ടോപസ് എന്ന പേരിലാണ് സെപ്തംബർ നാലിനാണ് തിരച്ചിൽ ആരംഭിച്ചത്. തിരച്ചിലിൽ വൻ ആയുധ ശേഖരം കണ്ടെടുത്തു.കണ്ടെടുത്തവയിൽ അധികവും ചൈനീസ് നിർമ്മിത ആയുധങ്ങളാണെന്ന് സേന വ്യക്തമാക്കി.
വിവിധ സേനകൾ സംയുക്തമായി നടത്തുന്ന ഓപ്പറേഷനിൽ ചൈനീസ് നിർമ്മിത ഗ്രനേഡുകൾ, 3 ചൈനീസ് സിലിണ്ടർ ഗ്രനേഡ്, രണ്ട് സിലിണ്ടർ ബോംബുകൾ, മൂന്ന് കിലോ ഭാരമുള്ള 11 ബോംബുകൾ, 7 കിലോ ഭാരമുള്ള രണ്ട് ബോംബുകൾ, 15 ടിഫിൻ ബോംബുകൾ, പ്രഷർകുക്കർ ബോംബുകൾ, 25 അയൺ ആരോ ബോംബുകൾ, രണ്ട് കിലോ അമോണിയം നൈട്രേറ്റ്, രണ്ട് കിലോ യൂറിയ, ഗ്രനേഡ് നിർമ്മിക്കുന്നതിനുള്ള രണ്ട് പൈപ്പുകൾ തുടങ്ങിയവയാണ് കണ്ടെടുത്തത്.
മലയോര വനപ്രദേശമായ ഗർവ ജില്ല കമ്യൂണിസ്റ്റ് ഭീകരരുടെ ഇടനാഴിയാണെന്ന് സേന പറഞ്ഞു. 2018-ൽ കമ്യൂണിസ്റ്റ് ഭീകരരെ കീഴ്‌പ്പെടുത്തുന്നതിനിടയിൽ അഞ്ച് സുരക്ഷാ സേനാംഗങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. സൗരഭ്, നവീൻ, സന്തു എന്നിവർ കമ്യൂണിസ്റ്റ് ഭീകരരുടെ സംഘത്തിലെ സജീവ പ്രവർത്തകരാണെന്നും ഇവരാണ് ആക്രമണത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇവരെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് 10 ലക്ഷം മുതൽ 20 ലക്ഷം വരെ പാരിതോഷികവും സേന പ്രഖ്യാപിച്ചിരുന്നു.
Comments