ന്യൂഡൽഹി: ‘ഇന്ത്യ’ എന്നാൽ ‘അവസരങ്ങൾ’ ആണെന്നും ഇത് ഇന്ത്യയുടെ ദശാബ്ദം മാത്രമല്ല, ഇന്ത്യയുടെ നൂറ്റാണ്ട് കൂടിയാണെന്നും കേന്ദ്ര വാണിജ്യ-വ്യവസായ, ഭക്ഷ്യ-പൊതുവിതരണ മന്ത്രി പിയൂഷ് ഗോയൽ. സാൻ ഫ്രാൻസിസ്കോയിലെ സ്റ്റാൻഫോർഡ് ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ബിസിനസ്സിലെ അദ്ധ്യാപകരുമായും വിദ്യാർത്ഥികളുമായും സംവദിക്കുകയായിരുന്നു അദ്ദേഹം.
സംരംഭകരും സ്റ്റാർട്ടപ്പ് വിദഗ്ധരുമായി അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ യുവാക്കളിൽ രാജ്യത്തിന് വലിയ പ്രതീക്ഷയും വിശ്വാസവുമാണുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ പുതിയ വിദ്യാഭ്യാസ നയം വിദ്യാഭ്യാസ മേഖലയ്ക്ക് ഊർജം പകരുന്നതായും ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കൂടുതൽ ആഴത്തിലുള്ള സഹകരണം ഉറപ്പാക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാർ രാജ്യത്തിന് അനുകൂലമായ ബിസിനസ്സ് അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള എല്ലാ അവസരങ്ങളും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങളുമായി കൂടുതൽ സജീവമായ ഇടപഴകൽ അടിസ്ഥാനമാക്കിയുള്ളതാണ് സർക്കാരിന്റെ സമീപമനമെന്ന് മന്ത്രി പറഞ്ഞു. വികസിത രാഷ്ട്രമായി മാറുന്നതിനുള്ള ഇന്ത്യയുടെ യാത്രയുടെ നിർണായക കാലഘട്ടമാണിതെന്നും ഇന്ത്യയിൽ താമസിക്കുന്ന ഓരോ വ്യക്തിയും അഭിവൃദ്ധി കൈവരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യയും വിദേശരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ ദൃഢമായതിനാൽ ഇന്ത്യൻ പ്രവാസികൾക്ക് വ്യവസായങ്ങളിൽ സവിശേഷമായ സ്ഥാനമുണ്ട്. ഇന്ത്യൻ സ്റ്റാർട്ടപ്പ് ആശയങ്ങൾക്ക് ആഗോള വിപണിയിൽ എത്താൻ രാജ്യത്തിന് കൂടുതൽ അവസരങ്ങൾ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.
ഇന്ത്യയുടെ ഫിൻടെക് വിജയത്തെക്കുറിച്ച് സംസാരിച്ച ഗോയൽ, എല്ലാ ഡിജിറ്റൽ ഇടപാടുകളുടെയും 40 ശതമാനവും ഇന്ന് ഇന്ത്യയിലാണ് നടക്കുന്നതെന്നും ചെറുകിട കച്ചവടക്കാർ പോലും ഡിജിറ്റൽ പേയ്മെന്റുകൾ സ്വീകരിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ കയറ്റുമതി ഇതിനകം 675 ബില്യൺ യുഎസ് ഡോളർ കടന്നിരുന്നു. 2030-ഓടെ അന്താരാഷ്ട്ര വ്യാപാരം 2 ട്രില്യൺ യുഎസ് ഡോളറായി ഉയർത്താനാണ് രാജ്യം ഇപ്പോൾ ലക്ഷ്യമിടുന്നത്. സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ഇന്ത്യ ആഘോഷിക്കുന്ന വേളയിൽ രാജ്യം 30 ട്രില്യൺ യുഎസ് ഡോളർ സമ്പദ് വ്യവസ്ഥയായിരിക്കുമെന്ന് കേന്ദ്രമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
Comments