തിരുവനന്തപുരം: യുപിയിൽ കലാപത്തിന് ശ്രമിച്ചതിന്റെ പേരിൽ ജയിലിൽ കഴിയുന്ന സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചതിന് പിന്നാലെ സന്തോഷം പങ്കുവെച്ച് കോയമ്പത്തൂർ ബോംബ് സ്ഫോടനക്കേസിലെ പ്രതി അബ്ദുനാസർ മഅദനി. ഭരണകൂടങ്ങൾ വസ്തുതയില്ലാത്ത കുപ്രചാരണങ്ങൾ നടത്തിയാലും സത്യത്തെ ഇരുമ്പ് മറക്കുള്ളിൽ ദീർഘകാലം ഒളിപ്പിച്ചാലും നീതിയുടെ പ്രകാശം തെളിമയോടെ പുറത്ത് വരുമെന്നതിന്റെ തെളിവാണ് സിദ്ദീഖ് കാപ്പന് ജാമ്യം നൽകിയ സുപ്രീം കോടതി വിധിയെന്നാണ് പി ഡി പി ചെയർമാന്റെ പ്രസ്താവന.
യുഎപിഎ നിയമം ചുമത്തുന്നത് വഴി നിരപരാധികളെ അന്യായമായി തടങ്കലിൽ വെക്കാനുള്ള ഭരണകൂട താല്പര്യം സംരക്ഷിക്കുന്നുവെന്ന് സിദ്ദിഖ് കാപ്പന്റെ രണ്ട് വർഷമായ തടവ് വ്യക്തമാക്കുന്നുവെന്നാണ് മഅദനിയുടെ ന്യായം. ന്യൂനപക്ഷങ്ങൾക്ക് മേലാണ് ഇത്തരം നിയമങ്ങൾ കൂടുതലും ഉപോയോഗിക്കുന്നതെന്നും ഈ നിയമത്തിന്റെ ദുരുപയോഗത്തിനെതിരെയുള്ള ക്യാമ്പെയിനിൽ പത്രപ്രവർത്തകരും പങ്കാളികളാവണമെന്നും കോയമ്പത്തൂർ ബോംബ് സ്ഫോടനക്കേസിലെ പ്രതി പറയുന്നു.
അതേസമയം, കലാപത്തിന് ശ്രമിച്ചതിന്റെ പേരിൽ രണ്ട് വർഷത്തോളമായി ജയിലിൽ കഴിയുന്ന സിദ്ദിഖ് കാപ്പന്റെ ജാമ്യം ആഘോഷമാക്കുകയാണ് കേരളത്തിലെ പല മാദ്ധ്യമങ്ങളും രാഷ്‌ട്രീയ നേതാക്കളും. കോൺഗ്രസ് നേതാവ് വി.ടി.ബൽറാം അടക്കമുള്ള നേതാക്കൾ കാപ്പന്റെ ജാമ്യത്തിൽ സന്തോഷം പ്രകടിപ്പിക്കുമ്പോൾ ജാമ്യം എന്നത് ഒരു സ്വഭാവിക പ്രക്രിയ മാത്രമാണെന്നും അത് ഒരു തീവ്രവാദിയെയും വിശുദ്ധനാക്കുന്നില്ല എന്നും ബിജെപി നേതാക്കളും ജനങ്ങളും ചൂണ്ടിക്കാണിക്കുന്നു.
Comments