പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജ്ജിനെ പുകഴ്‌ത്തി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മന്ത്രിയെ വേദിയിൽ ഇരുത്തികൊണ്ടു തന്നെയാണ് വെള്ളാപ്പള്ളിയുടെ പുകഴ്‌ത്തൽ. കേരളത്തിലെ ആരോഗ്യരംഗത്തെ അനാസ്ഥകളും പേവിഷ ബാധയടക്കമുള്ള വിഷയങ്ങളിൽ ആരോഗ്യവകുപ്പ് കാണിക്കുന്ന ഉദാസീനതയും വിമർശിക്കപ്പെടുമ്പോഴാണ് വീണാ ജോർജ്ജിനെ വാനോളം പുകഴ്‌ത്തി കൊണ്ട് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി രംഗത്ത് വന്നിരിക്കുന്നത്.
വീണാ ജോർജ്ജ് മിടുക്കിയായ മന്ത്രിയാണ്. എന്നാൽ വീണ ജോർജ്ജ് ചെയ്യുന്നതെന്തും കുറ്റമാണെന്ന് കണ്ടെത്തുന്ന രാഷ്‌ട്രീയ അന്തരീക്ഷം കേരളത്തിൽ നിലനിൽക്കുന്നുണ്ട് എന്നാണ് വെള്ളാപ്പള്ളിയുടെ അഭിപ്രായം. ആരോഗ്യമന്ത്രിയെ മാത്രമല്ല, കോന്നി എംഎൽഎയേയും വെള്ളാപ്പള്ളി പുകഴ്‌ത്തി. ജനീഷ് കുമാർ ജനകീയനായ എംഎൽഎയാണ്. ജനീഷിനെ ഇനി തകർക്കാൻ സാധിക്കില്ല എന്നും വെള്ളാപ്പള്ളി പറഞ്ഞു.
മുന്നാക്ക വിഭാഗത്തിലെ പിന്നാക്ക സംവരണത്തിനെയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വിമർശിച്ചു. മുന്നാക്ക സംവരണം പിന്നാക്കക്കാരെ വീണ്ടും പിന്നോട്ടടിക്കുന്നതാണെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. മറ്റു സമുദായങ്ങൾ സംഘടിച്ചാൽ പുകഴ്‌ത്തുന്നവർ ഈഴവർ സംഘടിച്ചാൽ ജാതി പറയുന്നു എന്ന് വിമർശിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. വിദ്യാഭ്യാസ മേഖലയിൽ ഈഴവർക്ക് നീതി കിട്ടുന്നില്ല എന്നും വെള്ളാപ്പള്ളി നടേശൻ ആരോപണം ഉന്നയിച്ചു.
Comments