കീവ്: വടക്കു കിഴക്കൻ യുക്രെയ്നിൽ അപ്രതീക്ഷിതമായ തിരിച്ചടി നേരിട്ടതിനെ തുടർന്ന് ഖാർകീവിലെ സുപ്രധാന കേന്ദ്രങ്ങളിൽ നിന്നും റഷ്യ പിന്മാറുന്നതായി റിപ്പോർട്ട്. ഖാർകീവ് പ്രവിശ്യയിലെ ഇസിയുമിൽ റഷ്യൻ സേനക്ക് നിയന്ത്രണം നഷ്ടമായതായാണ് വിവരം. മാർച്ചിൽ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ നിന്നും പിന്മാറേണ്ടി വന്നതിന് ശേഷം റഷ്യൻ സേനക്ക് ഏൽക്കുന്ന കനത്ത തിരിച്ചടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ഡോൺടെസ്കും ലുഹാൻസ്കും അടങ്ങുന്ന ഡോൺബാസ് മേഖലയിൽ ആക്രമണം തുടരാൻ റഷ്യൻ സേന സൈനികവിന്യാസ താവളമായി ഉപയോഗിച്ചിരുന്നത് ഇസിയും ആയിരുന്നു. പ്രദേശത്ത് നിന്നും പിന്മാറാനും മറ്റെവിടെയെങ്കിലും തമ്പടിച്ച് ഡോൺടെസ്കിൽ ആക്രമണം ശക്തമാക്കാനും പ്രതിരോധ വകുപ്പ് റഷ്യൻ സൈന്യത്തിന് നിർദ്ദേശം നൽകിയതായി വാർത്താ ഏജൻസി ടാസ് റിപ്പോർട്ട് ചെയ്തു. യുക്രെയ്ന് യൂറോപ്യൻ രാജ്യങ്ങൾ ആയുധങ്ങൾ നൽകുന്നത് തുടരുകയാണെന്നും ഇവ ഉപയോഗിച്ചാണ് അവർ നിർണ്ണായക മുന്നേറ്റങ്ങൾ നടത്തുന്നതെന്നും പാശ്ചാത്യ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഖാർകീവിൽ റഷ്യക്ക് വലിയ തോതിൽ ആൾനാശം സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഈ മാസം പ്രത്യാക്രമണം ആരംഭിച്ച ശേഷം യുക്രെയ്ൻ സായുധ സേന, റഷ്യ കൈയ്യടക്കിയ 2,000 ചതുരശ്ര കിലോമീറ്റർ പ്രദേശങ്ങൾ തിരികെ പിടിച്ചതായി കഴിഞ്ഞ ദിവസം യുക്രെയ്ൻ പ്രസിഡന്റ് വൊലോഡിമർ സെലെൻസ്കി അവകാശപ്പെട്ടിരുന്നു. റഷ്യൻ സേനക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്ന റെയിൽവേ ഹബ്ബായ ക്യൂപിയാൻസ്ക് യുക്രെയ്ൻ തിരിച്ചു പിടിച്ചതാണ് ഖാർകീവിലേക്കുള്ള മുന്നേറ്റത്തിൽ നിർണ്ണായകമായത് എന്നാണ് നിരീക്ഷണം. ക്യൂപിയാൻസ്ക് നഗരത്തിന് മുകളിൽ ദേശീയ പതാകയുമായി നിൽക്കുന്ന യുക്രെയ്ൻ സൈനികരുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം യുക്രയ്ൻ അധികൃതർ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കു വെച്ചിരുന്നു.
അതേസമയം 2014ൽ റഷ്യ പിടിച്ചെടുത്ത ക്രിമിയൻ ഉപദ്വീപിന് സമീത്തെ ഡോൺബാസ് ഇനിയും തിരിച്ചു പിടിക്കാൻ യുക്രയ്ൻ സൈന്യത്തിന് സാധിച്ചിട്ടില്ല. മേഖലയ്‌ക്ക് സമീപം ശക്തമായ പോരാട്ടം നടക്കുന്നതായാണ് വിവരം.
Comments