ന്യൂഡൽഹി : മൂന്ന് മാസത്തിനിടെ വിവിധ ഇടങ്ങളിലായി നടത്തിയ പരിശോധനയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തത് 100 കോടിയോളം രൂപയാണ്. ബംഗാൾ മന്ത്രിയായിരുന്ന പാർത്ഥ ചാറ്റർജി പ്രതിയായ അദ്ധ്യാപക നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് 50 കോടി രൂപ കണ്ടെടുത്തതിന് പിന്നാലെയാണ് ഇഡി പരിശോധന ശക്തമാക്കിയതും കൂടുതൽ പണം പിടിച്ചെടുത്തതും. എന്നാൽ ഇഡി പിടിച്ചെടുക്കുന്ന ഈ പണം എന്ത് ചെയ്യുന്നുവെന്നത് പലർക്കും ഇന്നും അറിയില്ല.
പണം പിടിച്ചെടുക്കാൻ അന്വേഷണ ഏജൻസിയെ അനുവദിച്ചിട്ടുണ്ടെങ്കിലും, കണ്ടെടുത്ത പണം അവരുടെ പക്കൽ സൂക്ഷിക്കാൻ ഏജൻസിക്ക് സാധിക്കില്ല. പ്രോട്ടോക്കോൾ അനുസരിച്ച്, പിടിച്ചെടുക്കുന്ന പണത്തിന്റെ ഉറവിടം വ്യക്തമാക്കാൻ ഇഡി പ്രതികൾക്ക് അവസരം നൽകും. എന്നാൽ നിയമാനുസൃതമായ ഉത്തരം നൽകാനോ പണത്തിന്റെ ഉറവിടം വിശദീകരിക്കാനോ അതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനോ പ്രതിക്ക് സാധിക്കാതെ വന്നാൽ അത് കണക്കിൽപ്പെടാത്ത പണമായും, അനധികൃതമായി സമ്പാദിച്ച പണമായും കണക്കാക്കപ്പെടും.
ഇത് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) പിടിച്ചെടുത്ത പണം എന്ന വകുപ്പിന് കീഴിലാണ് ഉൾപ്പെടുത്തുക. പണം എണ്ണി തിട്ടപ്പെടുത്താൻ ഇഡി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹായം തേടും. നോട്ടുകൾ എണ്ണിക്കഴിഞ്ഞാൽ ഇഡി ഉദ്യോഗസ്ഥർ ബാങ്ക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ജപ്തി പട്ടിക തയ്യാറാക്കും.
മൊത്തം പണത്തിന്റെ വിശദാംശങ്ങളും 2000, 500, 100 എന്നിങ്ങനെയുള്ള കറൻസി നോട്ടുകളുടെ എണ്ണവും ഈ പട്ടികയിൽ ഉൾപ്പെടുത്തും. പിന്നീട്, സാക്ഷികളുടെ സാന്നിധ്യത്തിൽ പെട്ടികളിൽ അടച്ചുവെച്ച് സീൽ ചെയ്യും. പിടിച്ചെടുക്കൽ മെമ്മോ തയ്യാറാക്കിക്കഴിഞ്ഞാൽ, കണ്ടെടുത്ത പണം ആ സംസ്ഥാനത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിലേക്ക് അയയ്‌ക്കും. അവിടെ അത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പേഴ്സണൽ ഡെപ്പോസിറ്റ് (പിഡി) അക്കൗണ്ടിന് കീഴിൽ നിക്ഷേപിക്കും. ഈ പണം നേരെ കേന്ദ്ര സർക്കാർ ട്രഷറിയിലും നിക്ഷേപിക്കുന്നു.
പിടിച്ചെടുത്ത പണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോ ബാങ്കിനോ സർക്കാരിനോ ഉപയോഗിക്കാൻ കഴിയില്ല. അന്വേഷണ ഏജൻസി ഒരു താൽക്കാലിക അറ്റാച്ച്മെന്റ് ഓർഡർ തയ്യാറാക്കും. ആറ് മാസത്തിനുള്ളിൽ ഒരു അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റി ഈ അറ്റാച്ച്മെന്റ് ഉറപ്പാക്കും.
പിടിച്ചെടുത്ത പണം ഉപയോഗിച്ചതിന്റെ ആനുകൂല്യം പ്രതിക്ക് നഷ്ടമാകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അറ്റാച്ച്‌മെന്റ് സ്ഥിരീകരിച്ചു കഴിഞ്ഞാൽ, കേസിൽ വിചാരണ അവസാനിക്കുന്നതുവരെ പണം ബാങ്കിൽ തന്നെ ഉണ്ടാകും. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, പണം കേന്ദ്രത്തിന്റെ സ്വത്താകും. പ്രതിയെ കോടതി വെറുതെവിട്ടാൽ പണം തിരികെ നൽകും.
Comments