ന്യൂഡൽഹി : ജ്ഞാൻവാപി മസ്ജിദ് കേസിൽ വാരാണസി ജില്ലാ കോടതി ഹിന്ദു വിശ്വാസികൾക്ക് അനുകൂലമായി വിധി പ്രസ്താവിച്ചിരിക്കുകയാണ്. മസ്ജിദിൽ ആരാധനയ്‌ക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി നിലനിൽക്കുമെന്ന് കോടതി പറഞ്ഞു. ഇതോടെ അഞ്ച് ഹിന്ദു സ്ത്രീകൾ നൽകിയ ഹർജി ഈ മാസം 22 ന് പരിഗണിക്കും.
ജ്ഞാൻവാപി ക്ഷേത്രത്തിന് ഇത് തറക്കല്ലിടലാണ് എന്നാണ് ഹർജിക്കാരനായ സോഹൻ ലാൽ ആര്യ പറഞ്ഞത്. രാജ്യം ഇന്ന് അതിയായ സന്തോഷത്തിലാണ്. ഹിന്ദു സമുദായത്തിന് ഇത് വിജയത്തിന്റെ ദിനമാണ്. ജനങ്ങൾ കോടതി വിധിക്കായി സമാധാനത്തോടെ കാത്തിരിക്കണമെന്നും അടുത്ത 22 ന് വിചാരണ നടക്കുമെന്നും ആര്യ പറഞ്ഞു.
മസ്ജിദിലെ ശിവലിംഗം കണ്ടെത്തിയ സ്ഥലത്ത് ആരാധനയ്‌ക്കായ് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹിന്ദു സ്ത്രീകളുടെ ഹർജിയാണ് ഇന്ന് കോടതി ശരിവെച്ചത്. ജ്ഞാൻവാപി വഖഫ് സ്വത്താണെന്നും അതിനാൽ ഹിന്ദു പക്ഷത്തിന്റെ ഹർജി നിലനിൽക്കില്ലെന്നും കാണിച്ച് അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് കമ്മിറ്റി കോടതിയെ സമീപിക്കുകയുമുണ്ടായി. എന്നാൽ, തകർന്ന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾക്ക് മുകളിലാണ് ജ്ഞാൻവാപിയിൽ ആരാധനാലയം നിർമ്മിച്ചതെന്ന് ഹിന്ദു പക്ഷത്തിന്റെ അഭിഭാഷകനായ മദൻ മോഹൻ യാദവ് വാദിച്ചു. ഈ വാദം ശരിവെച്ചുകൊണ്ടാണ് കോടതി ഉത്തരവ്.
Comments