പാലക്കാട്: പാലക്കാട് മുണ്ടൂർ നൊച്ചുപുളളിയിൽ വൈദ്യുതി കെണിയിൽപ്പെട്ട് കാട്ടാന ചരിഞ്ഞു. സ്വകാര്യ വ്യക്തിയുടെ വയലിലാണ് പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടത്. കാട്ടുപന്നിക്ക് വെച്ച കെണിയിൽ ആന കുടുങ്ങുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. കെണി വെച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് പറഞ്ഞു.
ഇന്ന് പുലർച്ചെ മൂന്നോടെ പ്രദേശവാസികളാണ് പിടിയാനയെ വയലിൽ ഷോക്കേറ്റ നിലയിൽ കണ്ടെത്തിയത്. തുടർന്ന് വനംവകുപ്പിനെ വിവരമറിയിച്ചു. ഉദ്യോഗസ്ഥർ എത്തി നടത്തിയ പരിശോധനയിൽ വൈദ്യുതി കടത്തി വിടാനുള്ള കമ്പികളും, കുറ്റികളും കണ്ടെത്തി. ഒരാഴ്ചയായി പ്രദേശത്ത് മൂന്ന് കാട്ടാനകളുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.
പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമാണെന്നും, നേരത്തെ നിരവധി ആളുകളെ ആന ആക്രമിക്കുകയും ഒരാൾ മരിക്കുകയും വരെ ചെയ്തിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. പ്രശ്‌നപരിഹാരത്തിന് അടിയന്തര നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ആന കിടന്ന പാടശേഖരത്തിന്റെ ഉടമയെ വനം വകുപ്പ് വിളിച്ചു വരുത്തിയിട്ടുണ്ട്. കെണിയൊരുക്കിയത് ആരെന്ന് കണ്ടെത്താൻ വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments