അഹമദാബാദ്: വേദാന്ത കമ്പനി ഫോക്സ്‌കോണുമായി ചേർന്ന് അഹമദാബാദിൽ 1.54 ലക്ഷം കോടി മുതൽമുടക്കിൽ പുതിയ സെമികണ്ടക്ടർ പ്ലാന്റ് സ്ഥാപിക്കാനുളള ധാരണാപത്രം ഒപ്പുവച്ചിരുന്നു. ഇക്കാര്യം സ്ഥിതീകരിച്ച വേദാന്ത ചെയർമാൻ അനിൽ അഗർവാൾ പ്ലാന്റ് രാജ്യത്ത് കൊണ്ടുവരാൻ പോകുന്ന മാറ്റങ്ങളെ കുറിച്ചും ആത്മവിശ്വാസം പ്രകടിപ്പിച്ചു. ‘മെയ്ഡ് ഇൻ ഇന്ത്യ’ അർദ്ധചാലകങ്ങൾ പൂർത്തിയാകുന്ന ഉൽപ്പന്നങ്ങളുടെ വിലയിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
”ഇന്ന്, ഒരു ലാപ്ടോപ്പിന് ഒരു ലക്ഷം രൂപയാണ് വില. ഗ്ലാസും അർദ്ധചാലക ചിപ്പും ഇന്ത്യയിൽ ലഭ്യമാക്കിയാൽ, അതിന്റെ വില 40,000 രൂപയോ അതിൽ കുറവോ ആയിരിക്കും,” അദ്ദേഹം വ്യക്തമാക്കി. നിലവിൽ തായ്വാനിലും കൊറിയയിലും ഉൽപ്പാദിപ്പിക്കുന്ന ഗ്ലാസ് ഉടൻ തന്നെ ഇന്ത്യയിലും നിർമ്മിക്കുമെന്ന് അഗർവാൾ കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ സംരംഭകത്വ കഴിവുകൾ കണക്കിലെടുത്ത്, മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, ഇലക്ട്രിക് വാഹനങ്ങൾ (ഇവികൾ) തുടങ്ങിയ ഉൽപന്നങ്ങൾ ലക്ഷ്യമിട്ട് വേദാന്ത ഗ്രൂപ്പ് മഹാരാഷ്‌ട്രയിലും ഉൽപ്പാദന കേന്ദ്രം ആരംഭിക്കുമെന്ന് അഗർവാൾ പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെയും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെയും സാന്നിധ്യത്തിലാണ് വേദാന്തയും ഫോക്സ്‌കോണും ഗുജറാത്ത് സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്. ധാരണാപത്രം പ്രകാരം പുതിയ പ്ലാന്റിനായി 1.54 ലക്ഷം കോടി രൂപ മുതൽമുടക്കും. വാർത്ത പുറത്ത് വന്നതിന് ശേഷം വേദാന്തയുടെ ഓഹരികൾ ഏകദേശം 3.4 ശതമാനം വരെ ഉയർന്നു. ഗുജറാത്ത് ജെവി ഫെസിലിറ്റിയിൽ നിന്നുള്ള അന്തിമ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തുന്നതിന് രണ്ട് വർഷത്തെ സമയപരിധായാണ് അനിൽ അഗർവാൾ കണക്ക്കൂട്ടുന്നത്.
Comments