കൊച്ചി: സംസ്ഥാനത്ത് തെരുവ് നായ ശല്യം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയാകുന്നു എന്നാക്ഷേപം. മനുഷ്യ ജീവന് പുല്ല് വിലയാണ് നൽകുന്നതെന്നും ആക്രമണകാരികളായ പേപ്പട്ടികളെ ഉന്മൂലനം ചെയ്യാനുള്ള നടപടികളെ കുറിച്ച് ആലോചിക്കുന്നില്ലെന്നുമാണ് ജനങ്ങളുടെ ആരോപണം.
പത്തനംതിട്ട സ്വാദേശിനി അഭിരാമിയുടെ മരണത്തിന് പിന്നാലെ തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റ 25 വയസ്സുകാരൻ അജിന്റെ മരണം വളരെ വേദനാജനകമായിരുന്നു. ഓരോ ദിവസവും കഴിയുന്തോറും പേപ്പട്ടി ശല്യം രൂക്ഷമാവുകയാണ്. മനുഷ്യന് മാത്രമല്ല വളർത്തു മൃഗങ്ങൾക്കും രക്ഷയില്ലാതായിരിക്കുകയാണ്.
തെരുവ് നായ്‌ക്കൾ പെറ്റ് പെരുകി നാടിനും നാട്ടുകാർക്കും ഭയം ജനിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ സർക്കാർ യാതൊന്നും ചെയ്യാൻ കഴിയാതെ നോക്കി നിൽക്കുകയാണ്. അടിമാലിയിൽ കഴിഞ്ഞ ദിവസം 25 കോഴികളയേയും താറാവുകളെയും നായ്‌ക്കൂട്ടം ക്രൂരമായി കടിച്ചു കൊന്നിരുന്നു. സംസ്ഥാനത്തുടനീളം നിരവധി മനുഷ്യർക്കും മൃഗങ്ങൾക്കുമാണ് തെരുവ് നായ ആക്രമണത്തിൽ പരിക്കേൽക്കുന്നത്.
സർക്കാർ നിസ്സംഗത പാലിക്കുന്നത് മൂലം ദുരിതമനുഭവിക്കുന്നത് സാധാരണക്കാരായ ജനങ്ങളാണ്. തെരുവിൽ അലഞ്ഞു നടക്കുന്ന നായ്‌ക്കളെ പിടികൂടി ഒഴിപ്പിക്കൽ നടപടികൾ ചെയ്യാത്തിടത്തോളം കാലം ഇവ അക്രമം തുടർന്നുകൊണ്ടേ ഇരിക്കും.
Comments