കൊച്ചി: സർക്കാർ സ്കൂളുകളിൽ കുട്ടികൾ കൂടുന്നുവെന്നും വിദ്യാഭ്യാസം ആധുനികമായെന്നും മേനി നടിക്കുന്നവർ കർട്ടന്റെ മറവിൽ ചെയ്യുന്ന വിദ്യാഭ്യാസ വിരുദ്ധ പ്രവർത്തനങ്ങൾ പുറത്തുവരുന്നു. സംസ്ഥാനത്ത് നിരവധി സ്കൂളുകളും മുന്നൂറോളം അദ്ധ്യാപകരും ആയിരക്കണക്കിന് വിദ്യാർത്ഥികളും സർക്കാരിന്റെ അനാസ്ഥയിൽ പ്രതിസന്ധി നേരിടുകയാണെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ഖജനാവിൽ പണമില്ലാത്തതിനാൽ മന:പൂർവ്വം പ്രതിസന്ധി ഉണ്ടാക്കുകയാണെന്നും ആരോപണമുണ്ട്.
സംസ്ഥാനത്ത് സർക്കാർ ഏജൻസികളുടെ മേൽ നോട്ടത്തിൽ സർക്കാർ സ്കൂളുകളിൽ ക്ലാസ് മുറികൾ കെട്ടിയതോടെയാണ് പ്രതിസന്ധി തുടങ്ങുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സർക്കാർ സ്കൂളിന്റെ കെട്ടിടങ്ങളിലെ മുറികൾക്ക് ഉയരം 3.7 മീറ്ററിൽ താഴെ ആയതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. മുറികളുടെ ഉയരം 3.7 മീറ്റർ വേണമെന്ന് നിജപ്പെടുത്തിയതിനാൽ ഇതിൽ താഴെ ഉയരമുള്ള മുറികൾക്ക് വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയില്ല. മൂന്നും നാലും സെന്റിമീറ്റർ കുറവുള്ളതിനു പോലും അനുമതിയില്ല.
ക്ലാസ് മുറികൾക്ക് അനുമതിയില്ലാത്തതിനാൽ പുതിയ ഡിവിഷനുകളുമില്ല. പുതിയ ഡിവിഷനുകൾ ഇല്ലാത്തതിനാൽ അദ്ധ്യാപകരെ നിയമിക്കാനും കഴിയില്ല. പിഎസ്‌സി റാങ്ക് ലിസ്റ്റിൽ വന്ന ഉദ്യോഗാർത്ഥികൾക്ക് ഇതോടെ ജോലി കിട്ടുന്നത് വൈകുമെന്ന് ഉറപ്പായി. സർക്കാർ നിർദ്ദേശമനുസരിച്ച് അദ്ധ്യാപകരെ ദിവസ വേതനത്തിൽ നിയമിച്ച പ്രധാന അദ്ധ്യാപകരും കുരുക്കിലായി.
ഡിവിഷൻ ഇല്ലാത്തതിനാൽ അദ്ധ്യാപകരെ സർക്കാർ ശമ്പളത്തിൽ നിയമിക്കാൻ കഴിയില്ല. ഇതോടെ പഠിപ്പിക്കാൻ അദ്ധ്യാപകരില്ലാതെയായി കുട്ടികളുടെ ഭാവിയും അവതാളത്തിലായി. പിടിഎ ഫണ്ട് സ്വരൂപിച്ച് തുച്ഛമായ ശമ്പളം നൽകി അദ്ധ്യാപകരെ താത്കാലികമായി നിയമിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ അതിന് കഴിവുള്ള അദ്ധ്യാപകരെ കിട്ടാത്ത അവസ്ഥയാണുള്ളത്.
സർക്കാർ ഖജനാവ് കാലിയായതിനെ തുടർന്നാണ് തൊടു ന്യായങ്ങൾ പറഞ്ഞ് ഡിവിഷനുകൾ നിഷേധിക്കുന്നതെന്ന് ആരോപണമുയരുന്നുണ്ട്. സർക്കാർ ഏജൻസികളുടെ മേൽ നോട്ടത്തിൽ നിർമ്മിച്ച സ്കൂളുകളിലെ മുറികൾക്കാണ് ഉയരക്കുറവുള്ളത്. നേരത്തെ ഈ വിഷയം അതാത് വിദ്യാഭ്യാസ ജില്ലകളിലെ ഡയറക്ടർക്ക് പരിഹരിക്കാമായിരുന്നു. എന്നാൽ ഇപ്പോൾ അത് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് മാത്രമേ കഴിയുകയുള്ളൂ. സർക്കാർ വിചാരിച്ചാൽ ലളിതമായി പരിഹരിക്കാൻ കഴിയുന്ന വിഷയമാണ് മന:പൂർവ്വം സങ്കീർണമാക്കുന്നതെന്നാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷകർത്താക്കളും ആരോപിക്കുന്നത്.
Comments