ലക്‌നൗ: ലഖിംപൂർ ഖേരിയിൽ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സഹോദരങ്ങളുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് യോഗി സർക്കാർ. 25 ലക്ഷം രൂപയാകും സർക്കാർ ഇവർക്ക് നൽകുക. കഴിഞ്ഞ ദിവസമാണ് വീടിന് സമീപമുള്ള കരിമ്പ് തോട്ടത്തിൽ സഹോദരങ്ങളെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ധനസഹായം പ്രഖ്യാപിച്ചത്. ശോചനീയാവസ്ഥയിലായ വീട്ടിൽ കഴിയുന്ന കുടുംബത്തിന് പുതിയ വീട് നൽകും. ഇതിന് പുറമേ കൃഷി ചെയ്ത് ഉപജീവനം നടത്തുന്നതിനായി ഭൂമിയും ഇവർക്ക് നൽകും. ഇതിന് പുറമേ കേസ് അതിവേഗ കോടതിയിൽ വിചാരണ നടത്താനും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം കേസിലെ പ്രതികളെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ആറ് പ്രതികളാണ് സംഭവത്തിൽ അറസ്റ്റിലായിട്ടുള്ളത്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം പെൺകുട്ടികളുടെ മൃതദേഹം സംസ്‌കരിക്കും.
ഇന്നലെ രാവിലെയാണ് വീടിന് സമീപത്തെ കരിമ്പിൻ തോട്ടത്തിലെ മരത്തിൽ ഷാളിൽ തൂങ്ങിമരിച്ച നിലയിൽ കുട്ടികളെ കണ്ടത്. ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്ന് വ്യക്തമാകുകയായിരുന്നു. ഉച്ചയോടെ കേസിലെ മുഴുവൻ പ്രതികളെയും പോലീസ് പിടികൂടി. ഛോട്ടു, ജുനൈദ്, സുഹൈൽ, കരീമുദ്ദീൻ, ആരിഫ്, ഹാഫിസ് റഹ്മാൻ എന്നിവരാണ് അറസ്റ്റിലായത്.
Comments