മലപ്പുറം : മതമൗലികവാദികളുടെ എതിർപ്പിനെ തുടർന്ന് കാലിക്കറ്റ് സർവകലാശാലയുടെ ലൈബ്രറിയുടെ ഡിസ്പ്ലേ ബോക്‌സിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള പുസ്തകം മാറ്റി. മറ്റ് പുസ്തകങ്ങൾക്കൊപ്പം പ്രദർശിപ്പിച്ചിരുന്ന മോദി @20: ഡ്രീംസ് മീറ്റ് ഡെലിവറി എന്ന പുസ്തകമാണ് ഡിസ്പ്ലേ ബോക്‌സിൽ നിന്നും മാറ്റിയത്. മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലം മുതലുള്ള 20 വർഷത്തെ ഭരണ പരിഷ്‌കാരങ്ങളെക്കുറിച്ച് പ്രമുഖർ വിലയിരുത്തുന്നതാണ് പുസ്തകം.
നേരത്തെ മതമൗലികവാദ സംഘടനയിൽപ്പെട്ട ചില വിദ്യാർത്ഥികളാണ് പുസ്തകം ഡിസ്‌പ്ലേ ബോക്‌സിൽ വച്ചതിനെ എതിർത്തത്. ഈ എതിർപ്പ് ശക്തമായതോടെയാണ് സർവകലാശാല മതമൗലികവാദികൾക്ക് കീഴടങ്ങിയത്. അതേസമയം പുസ്തകം ഡിസ്‌പ്ലേ ബോക്‌സിൽ നിന്നും മാറ്റിയതിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് പാകിസ്താൻ അനുകൂല സമീപനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. നരേന്ദ്രമോദിയെ കുറിച്ചുള്ള ‘മോദി @20 ഡ്രീംസ് മീറ്റ് ഡെലിവെറി’ എന്ന പുസ്തകം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ലൈബ്രറിയിലെ ഡിസ്‌പ്ലേ ബോക്‌സിൽ നിന്നും നീക്കിയത് പാകിസ്താൻ അനുകൂല സമീപനത്തിന്റെ ഭാഗമാണ്. ദേശവിരുദ്ധ ശക്തികളുടെ സമ്മർദ്ദത്തിന് വഴങ്ങിയ യൂണിവേഴ്‌സിറ്റി അധികൃതർ രാജ്യത്തിന്റെ മഹത്തായ ജനാധിപത്യത്തെയും ഭരണഘടനയേയുമാണ് അപമാനിച്ചിരിക്കുന്നത്.
നരേന്ദ്രമോദി ഓടിളക്കി വന്ന് പ്രധാനമന്ത്രിയായതല്ലെന്ന് യൂണിവേഴ്‌സിറ്റി അധികൃതർ മറന്നുപോകരുത്. ഭാരതത്തിലെ ജനങ്ങൾ വൻഭൂരിപക്ഷം നൽകി തുടർച്ചയായി രണ്ട് തവണ പ്രധാനമന്ത്രിയാക്കിയ വ്യക്തിയാണ് അദ്ദേഹം. ഇന്ത്യൻ പ്രധാനമന്ത്രിയെ കുറിച്ചുള്ള പുസ്തകം പോലും ലൈബ്രറിയിൽ വെക്കാൻ പാടില്ലെന്ന താലിബാനിസം ബിജെപി അംഗീകരിച്ചു തരില്ല. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചും വാചാലരാകുന്ന ഇടത് സർക്കാർ ഭരിക്കുന്ന സംസ്ഥാനത്താണ് ഇത്രയും വലിയ അസഹിഷ്ണുത നടമാടുന്നതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു.
നരേന്ദ്രമോദിയെ കുറിച്ച് രാജ്യത്തെ 20 പ്രമുഖ വ്യക്തിത്വങ്ങൾ എഴുതിയ മോദി @20ക്കെതിരായ വിലക്കിനെതിരെ ബിജെപി ശക്തമായ പ്രതിഷേധം നടത്തും. സംസ്ഥാനത്തെ എല്ലാ ക്യാമ്പസുകളിലും പുസ്തക ഫെസ്റ്റ് സംഘടിപ്പിക്കും. യൂണിവേഴ്‌സിറ്റി അധികൃതർ വിലക്ക് പിൻവലിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Comments