തിരുവനന്തപുരം: യൂറോപ്പ് പര്യടനത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.വിദ്യാഭ്യാസ-വ്യവസായ രംഗത്ത് നിക്ഷേപം കൊണ്ടുവരികയാണ് വിദേശ സന്ദർശനത്തിന്റെ ലക്ഷ്യം.ഫിൻലാൻഡ് സന്ദർശനം നടത്തുന്നത് വിദ്യാഭ്യാസ മന്ത്രിയുടെ പ്രത്യേക ക്ഷണ പ്രകാരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.സന്ദർശനം സംസ്ഥാനത്തിന്റെ വികസനത്തിന് എങ്ങനെ ഉപയോഗിക്കാൻ സാധിക്കുംഎന്നതാണ് സർക്കാർ നോക്കുന്നത്.വിദേശ യാത്രകൾ പലപ്പോഴും വിവാദങ്ങൾ ആയിട്ടുണ്ട് പക്ഷെ അതിന്റെ വസ്തുതകൾ മനസിലാക്കിയാൽ ഗുണം മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളവും ഫിൻലാൻറും തമ്മിലുളള സഹകരണം മെച്ചപ്പെടുത്തുന്നതിനും, ഫിന്നിഷ് വിദ്യാഭ്യാസ മാതൃകയെക്കുറിച്ച് പഠിക്കുന്നതിനുമാണ് താനും പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയടക്കം ഫിൻലാൻഡ് സന്ദർശിക്കുന്നത്. മുൻപ് ഫിൻലാൻഡ് പ്രതിനിധികളുടെ ഒരുസംഘം കേരളം സന്ദർശിച്ചിരുന്നു. ഇവരുടെ ക്ഷണപ്രകാരമാണ് ഈ സന്ദർശനമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഫിൻലാൻഡ് വിദ്യാഭ്യാസമന്ത്രി ലീ ആൻഡേഴ്‌സെൻറ ക്ഷണപ്രകാരം സംഘം അവിടെയുള്ള പ്രീസ്‌കൂളും സന്ദർശിക്കും. പ്രസിദ്ധമായ ഫിന്നിഷ് വിദ്യാഭ്യാസ മാതൃകയുടെ പഠനരീതികളെയും അധ്യാപന പരിശീലന രീതികളെകുറിച്ചും പഠിക്കാൻ ഈ സന്ദർശനം സഹായകമാവും. കൂടാതെ അവിടെയുള്ള പ്രമുഖ ബഹുരാഷ്‌ട്രകമ്പനികൾ സന്ദർശിച്ച് കേരളത്തിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരാനുള്ള സാധ്യതകൾ നോക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രമുഖ മൊബൈൽ നിർമ്മാണ കമ്പനിയായ നോക്കിയയുടെ എക്‌സിക്യൂട്ടീവ് എക്‌സ്പീരിയൻസ് സെൻറർ സന്ദർശിക്കാനും കമ്പനി മേധാവികളുമായി ചർച്ചനടത്താനുമുള്ള സാധ്യതകൾകൂടി ഈ സന്ദർശനം തുറന്നുതരുന്നുണ്ട്. ഇതോടൊപ്പം സൈബർരംഗത്തെ സഹകരണത്തിനായി എന്തെല്ലാം ചെയ്യാനാകുമെന്ന് ഫിൻലാൻഡിലെ വിവിധ ഐടി കമ്പനികളുമായും ചർച്ചനടത്തും. ടൂറിസം മേഖലയിലെയും ആയുർവേദരംഗത്തെയും സഹകരണം ആസൂത്രണം ചെയ്യാനും വിവിധ കൂടിക്കാഴ്ചകളുണ്ടെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുന്നതാണ് നോർവെ സന്ദർശനത്തിന്റെ പ്രധാനലക്ഷ്യം. നോർവെ ഫിഷറീസ്&ഓഷ്യൻ പോളിസി മന്ത്രിയായ ജോർണർ സെൽനെസ്സ് സ്‌കെജറൻ ഈ മേഖലയിലെ വാണിജ്യം വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ക്ഷണിച്ചിട്ടുണ്ട്. ഇതോടൊപ്പം നോർവീജിയൻ ജിയോടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച് കേരളത്തിൽ വർദ്ധിച്ചുവരുന്ന ഉരുൾപൊട്ടൽ ഉൾപ്പെടെയുളള പ്രകൃതിക്ഷോഭ പ്രതിരോധ സാങ്കേതിക വിദ്യകൾ പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇംഗ്ലണ്ടും വെയ്ൽസുമാണ് സന്ദർശിക്കുന്ന മറ്റ് രണ്ടിടങ്ങൾ. വെയിൽസിലെ ആരോഗ്യമേഖല ഉൾപ്പെടെയുളള മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനായി അവിടത്തെ ഫസ്റ്റ് മിനിസ്റ്ററുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ നടന്ന മൂന്നാം ലോകകേരളസഭയുടെ തുടർച്ചയായി ലണ്ടനിൽ വെച്ച് ഒരു പ്രാദേശിക യോഗം സംഘടിപ്പിക്കുന്നുണ്ട്. ഒരുദിവസം നീണ്ടുനിൽക്കുന്ന ഈ യോഗത്തിൽ ഏകദേശം 150 ഓളം പ്രവാസികൾ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഗ്രാഫീൻ പാർക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് യുകെയിലെ വിവിധ യൂണിവേഴ്‌സിറ്റികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ സന്ദർശിക്കാനും ഉദ്ദേശിക്കുന്നുണ്ട്.ഈ മൂന്നിടങ്ങളിലും അവിടെയുള്ള പ്രാദേശിക വ്യവസായികളുമായി നിക്ഷേപ സൗഹൃദ സംഗമം സംഘടിപ്പിക്കാനുദ്ദേശിക്കുന്നുണ്ട്.ടൂറിസം, ആയുർവേദമേഖലകൾക്ക് ഊന്നൽ നൽകിയുള്ള ചർച്ചകളും സംഘടിപ്പിക്കും. വ്യവസായമന്ത്രി പി രാജീവ് നോർവെയിലും യുകെയിലും സന്ദർശന സമയത്തുണ്ടാകും. ഫിഷറീസ് വകുപ്പ് മന്ത്രി നോർവെയിലും, ആരോഗ്യ വകുപ്പ് മന്ത്രി യുകെയിലുമുണ്ടാകും.ഇതിനു ശേഷം ഒക്ടോബർ 14ന് തിരിച്ചെത്താനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ടൂറിസം മന്ത്രി പി എ മുഹമ്മദ്‌റിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാരീസ് സന്ദർശിക്കുന്നത്. അടുത്തയാഴ്ച നടക്കുന്ന ടൂറിസം മേളയിൽ പങ്കെടുക്കാനാണ് ഈ യാത്ര. സെപ്തംബർ 19 നടക്കാനിരിക്കുന്ന ഫ്രഞ്ച് ട്രാവൽ മാർക്കറ്റിലും അവർ പങ്കെടുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Comments