തിരുവനന്തപുരം: സർക്കാരും ഗവർണറും തമ്മിലുള്ള പോര് മുറുകുന്ന സാഹചര്യത്തിൽ വിഷയത്തിൽ ഇടപെട്ട് സിപിഎം. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി വിമർശിച്ചത് പാർട്ടി തീരുമാനപ്രകാരമാണ്. ഗവർണർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നേരിടാനാണ് പാർട്ടി ആലോചിച്ചിട്ടുള്ളതെന്നും ഗവർണർ ബില്ലുകളിൽ ഒപ്പിട്ടില്ലെങ്കിൽ നിയമപരമായുള്ള വഴി തേടാൻ മടിയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പറഞ്ഞു.
ഗവർണർ തന്റെ സ്ഥാനത്തിന് യോജിച്ച രീതിയിലല്ല സംസാരിക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു. ലോകായുക്ത, സർവ്വകലാശാല ബിൽ ഉൾപ്പെടുന്നവയിൽ ഒപ്പിടാതെ വന്നതോടെയാണ് ഗവർണർക്കെതിരെ സർക്കാർ രംഗത്തെത്തിയത്. നിരവധി തവണ ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചെങ്കിലും ഗവർണർ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തതിനെ തുടർന്ന് സർക്കാർ വെട്ടിലാവുകയായിരുന്നു.
സർക്കാരും ഗവർണറും തമ്മിലുള്ള പോര് പരസ്യമായതിനെ തുടർന്ന് മുഖ്യമന്ത്രിയെ സംരക്ഷിക്കാനാണ് സി പി എം ശ്രമിക്കുന്നത്. അതേസമയം നിയമപരമല്ലാത്തതൊന്നും താൻ ഒപ്പിടുകയോ, കൂട്ട് നിൽക്കുകയോ ചെയ്യില്ലെന്നും, സർവ്വകലാശാലാ നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ താൻ എടുത്ത തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുന്നതായും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ നിഴൽ യുദ്ധം അവസാനിപ്പിച്ച് പരസ്യമായി രംഗത്ത് വന്നത് സ്വാഗതാർഹമാണ്. പ്രശ്നം നിലനിൽക്കുന്നതിനാൽ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സുരക്ഷാ സംവിധാനത്തിൽ ആശങ്ക ഉണ്ടെന്നും ഗവർണ്ണർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. കണ്ണൂർ സർവ്വലകലാശാല വൈസ് ചാൻസിലറുടെ നടപടിയിൽ ദുരൂഹതയുണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് തനിക്ക് ഭീഷണി ഉണ്ട്. സർവ്വകലാശാലയിൽ നടന്ന നിയമന ഗൂഢാലോചനയെ തുറന്നു കാണിക്കാനാണ് താൻ ശ്രമിച്ചത്. അതുമായി ബന്ധപ്പെട്ട് മുഴുവൻ രേഖകളും തന്റെ പക്കലുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
രാഷ്‌ട്രീയ ലാഭത്തിനായി സർക്കാർ പോലീസിനെ ദുരുപയോഗം ചെയ്യുകയാണ്. അധികാരം കയ്യിലുണ്ടെന്ന് കരുതി ഭീഷണിപ്പെടുത്തി നിശ്ശബ്ദനാക്കാൻ ആരും ശ്രമിക്കേണ്ട. ഭരണഘടനയെ സംരക്ഷിക്കാൻ ഏതറ്റം വരെ പോകാനും ഒരുക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments