തിരുവനന്തപുരം; സംസ്ഥാന സർക്കാരുമായുള്ള തർക്കം നിലനിൽക്കെ ഗവർണർ ഇന്ന് തലസ്ഥാനത്ത് രാജ്ഭവനിൽ തിരിച്ചെത്തും. ഇന്ന് രാവിലെ 11 മണിയോടെ തിരുവനന്തപുരത്ത് എത്തിച്ചേരുമെന്നാണ് രാജ്ഭവന്റെ ഔദ്യോഗിക അറിയിപ്പ്.
തിരുവനന്തപുരത്ത് എത്തുമ്പോൾ സർക്കാരിനെതിരായ തന്റെ ആരോപണങ്ങൾ സാധൂകരിക്കുന്ന കൂടുതൽ തെളിവുകളും മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തും പുറത്തുവിടുമെന്ന് ഗവർണർ വ്യക്തമാക്കിയിരുന്നു. സിപിഎം നേതാക്കൾ കഴിഞ്ഞ ദിവസം ഉയർത്തിയ വിമർശനങ്ങളിലും അദ്ദേഹം മറുപടി പറയുമെന്നാണ് കരുതുന്നത്.
സർവ്വകലാശാല ലോകായുക്ത ഭേദഗതി ബില്ലുകളിൽ ഒപ്പിടില്ലെന്ന് ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു. ബില്ല് ഒപ്പിട്ടില്ലെങ്കിൽ ഏതറ്റം വരെയും പോകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ് ഗവർണർ തലസ്ഥാനത്ത് തിരിച്ചെത്തുന്നത്.
കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറെ കടന്നാക്രമിച്ചതോടെയാണ് ഇരുകൂട്ടരും തമ്മിലുള്ള പോര് മുറുകിയത്.
ഗവർണർ പറയുന്നതെല്ലാം അസംബന്ധമാണ്. ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ചായിരിക്കണം ഗവർണറുടെ വർത്തമാനമെന്ന് മുഖ്യമന്ത്രി അതിരുവിട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയോട് ചോദിച്ചിട്ടാണോ സ്റ്റാഫിന്റെ ബന്ധു അപേക്ഷ കൊടുക്കുക. പിശക് ഉണ്ടെങ്കിൽ പരിശോധിച്ചോട്ടെ, പിശക് ചെയ്തവർ അനുഭവിക്കുകയും ചെയ്‌തോട്ടെയെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തൽ.
ഇതിന് പിന്നാലെ മറുപടിയുമായി ഗവർണർ രംഗത്തെത്തി. മുഖ്യമന്ത്രി പിന്നിൽ നിന്നുള്ള നിഴൽ യുദ്ധം അവസാനിപ്പിക്കണമെന്നും മറനീക്കി പുറത്ത് വന്നത് സ്വാഗതാർഹമാണെന്നും ഗവർണർ പറഞ്ഞു. വധശ്രമഗൂഢാലോചനയുടെ തെളിവ് പുറത്ത് വിടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Comments