ന്യൂഡൽഹി: അധ്യക്ഷനായാലും ഇല്ലെങ്കിലും രാഹുൽ ഗാന്ധിക്ക് കോൺഗ്രസിനുള്ളിൽ എപ്പോഴും ഒരു പ്രധാന സ്ഥാനം ഉണ്ടായിരിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം. കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികാ സമർപ്പണം തുടങ്ങാനിരിക്കെയാണ് ചിദംബരത്തിന്റെ പരാമർശം.
അധ്യക്ഷസ്ഥാനം ഏറ്റെടുക്കാൻ രാഹുൽ വിസമ്മതിച്ചെന്നും, എന്നാൽ ആ തീരുമാനം ഏതുസമയവും മാറ്റിയേക്കാമെന്നും ചിദംബരം പറയുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ‘ ഇലക്ടറൽ കോളേജിന്റെ പട്ടിക പ്രസിദ്ധീകരിക്കുന്നത് ഒരു പാർട്ടിയുടേയും രീതിയല്ല. പിസിസി തിരിച്ചുള്ള വോട്ടർപട്ടിക അതാത് പ്രദേശ് കോൺഗ്രസ് കമ്മിറ്റികളുടെ ഓഫീസിലും അഖിലേന്ത്യാ തിരഞ്ഞെടുപ്പ് പട്ടിക അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ ഓഫീസിലും പരിശോധനയ്‌ക്ക് വിധേയമാക്കും. നാമനിർദ്ദേശം ചെയ്യപ്പെടുന്നവർക്ക് വോട്ടർപട്ടികയുടെ പകർപ്പ് കൈമാറുമെന്നും’ ചിദംബരം പറഞ്ഞു.
സമവായത്തിലൂടെ ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന രീതിയാണ് നല്ലതെന്നും, എല്ലാ പാർട്ടിക്കാരും ഈ രീതി പിന്തുടരുന്നതാണ് നല്ലതെന്നും ചിദംബരം പറയുന്നു. ബിജെപിയിൽ നഡ്ഡയും അതിന് മുൻപ് അമിത് ഷാ, രാജ്നാഥ് സിംഗ്, ഗഡ്കരി എന്നിവരും സമവായത്തിലൂടെയാണ് തിരഞ്ഞെടുക്കപ്പെട്ടതെന്നും ചിദംബരം പറഞ്ഞു. ഒക്ടോബർ 17നാണ് കോൺഗ്രസിൽ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. 19നാണ് ഫല പ്രഖ്യാപനം. ഒരു സ്ഥാനാർത്ഥി മാത്രമാണ് ഉള്ളതെങ്കിൽ ഒക്ടോബർ എട്ടിന് തന്നെ ഫലപ്രഖ്യാപനം നടത്തും.
Comments