കൊച്ചി: വണ്ടൂർ ഐഎസ് കേസിൽ പ്രതി കോഴിക്കോട് കൊടുവളളി സ്വദേശി അബു മറിയം എന്ന ഷൈബു നിഹാറിന് 23 വർഷം കഠിന തടവും 10000 രൂപ പിഴയും ശിക്ഷ. വിവിധ വകുപ്പുകൾ പ്രകാരം വിധിച്ച ശിക്ഷ ഒരുമിച്ച് 5 വർഷം അനുഭവിച്ചാൽ മതി. കൊച്ചി എൻ.ഐ.എ കോടതിയാണ് ശിക്ഷ വിധിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 ബി പ്രകാരം ഗൂഢാലോചനയ്‌ക്ക് മൂന്ന് വർഷം കഠിനതടവും സെക്ഷൻ 125 പ്രകാരം അഞ്ച് വർഷവും യുഎപിഎ വകുപ്പുകളായ 38, 39 40 പ്രകാരം അഞ്ച് വർഷം കഠിനതടവും 10000 രൂപ പിഴയുമാണ് ശിക്ഷ. ഗൂഢാലോചന, ഇന്ത്യയുമായി സൗഹൃദത്തിലായിരുന്ന ഏഷ്യൻ രാജ്യങ്ങൾക്കെതിരെ യുദ്ധം ചെയ്യൽ, ഭീകര സംഘടനയിൽ അംഗമാകുക, ഭീകരർക്ക് സഹായം നൽകുക, ഭീകരർക്കായി ഫണ്ട് ശേഖരണം നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തപ്പെട്ടിരുന്നത്. വിചാരണ വേളയിൽ ഇയാൾ കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു.
നിരോധിത ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിൽ ചേർന്ന് സിറിയയ്‌ക്കെതിരെ യുദ്ധം ചെയ്യുകയായിരുന്നു. ഷൈബു നിഹാർ ഉൾപ്പെടെ ഏഴ് പേരായിരുന്നു പ്രതികൾ. ബഹ്‌റൈനിൽ പരസ്യ കമ്പനി നടത്തിയ ഷൈബു അവിടെ അൽ അൻസർ സലഫി സെന്ററിലെ ഐഎസ് പരിശീലന ക്യാമ്പുകളിൽ പങ്കെടുത്തിരുന്നു. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന 12 മലയാളികളിൽ എട്ട് പേർ പിന്നീട് സിറിയയിൽ പോയി ഐഎസിൽ ചേർന്നു.
ബഹ്‌റൈനിലും ഇന്ത്യയിലും ആയിരിക്കുമ്പോൾ സിറിയയിലെ ഐഎസ് മേഖലകളിലേക്ക് ഇവർ യാത്ര ചെയ്തുവെന്നും എൻഐഎ കണ്ടെത്തിയിരുന്നു. 2017 ൽ യുഎപിഎ പ്രകാരം പിടികൂടിയ കണ്ണൂർ സ്വദേശി യുകെ ഹംസയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബഹ്‌റൈൻ കേന്ദ്രീകരിച്ചുളള മലയാളി ഐഎസ് ഭീകരരുടെ വിവരങ്ങൾ പോലീസ് കണ്ടെത്തിയത്. വണ്ടൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസ് 2018 ൽ ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തു.
2019 ഏപ്രിലിൽ കരിപ്പൂർ വിമാനത്താവളത്തിൽ വെച്ചാണ് ഷൈബു നിഹാറിനെ എൻഐഎ സംഘം പിടികൂടിയത്. 2019 ഒക്ടോബറിൽ കൊച്ചി എൻഐഎ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ഐഎസ് ബന്ധമുളള മലയാളി ഭീകരർക്കെതിരായി കേരളത്തിൽ വിധി പ്രസ്താവിക്കുന്ന ആറാമത്തെ കേസാണിത്.
Comments