കണ്ണൂർ: സംസ്ഥാനത്ത് മയക്കുമരുന്ന് വിൽപ്പന നടത്തുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇവരെ കുടുക്കാൻ പുതിയ തീരുമാനം. മയക്കുമരുന്ന് കേസിൽ തുടർച്ചയായി പിടിയിലാകുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു.
കണ്ണൂരിലെ പിണറായിയിൽ പുതിയതായി നിർമ്മിച്ച എക്സൈസ് ഓഫീസിന്റെ ഉദ്ഘാടന വേളയിലാണ് അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയത്. ലഹരി മാഫിയകൾ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചാണ് കൂടുതലായും പ്രവർത്തിക്കുന്നത്. ഇതിനെ പ്രതിരോധിക്കാൻ സ്കൂൾ പി ടി എ , മാനേജ്മെന്റ്, അദ്ധ്യാപകർ തുടങ്ങിയവരുടെ സഹായം ലഭിച്ചാൽ ഇത്തരം പ്രവർത്തനങ്ങൾക്ക് തടയിടാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ അടുത്ത കാലത്ത് നിരവധി പേരാണ് ലഹരി കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. മയക്കുമരുന്ന് കച്ചവടം ആൺ-പെൺ വ്യത്യാസമില്ലാതെയാണ് ഇപ്പോൾ നടക്കുന്നത്. ലഹരി മാഫിയകളുടെ വലയിൽ പെട്ട് നിരവധി കുടുംബങ്ങളാണ് തകരുന്നത്. പെൺകുട്ടികൾ മയക്കുമരുന്നിന്റെ കാരിയർ ആകുന്ന സാഹചര്യം ഏറെ ഞെട്ടലോടെയാണ് നോക്കി കാണുന്നത്. സമൂഹം ജാഗ്രത പാലിക്കാതെ ഇതിൽ മാറ്റം വരുത്താൻ കഴിയില്ലെന്നും, ലഹരി മാഫിയകൾക്കെതിരെ പോരാടാൻ സർക്കാരിനൊപ്പം ജനങ്ങളും തയ്യാറാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
Comments