തിരുവനന്തപുരം : കേരള വിസിക്ക് പകരക്കാരനെ നിയമിക്കാൻ രൂപീകരിച്ച സേർച്ച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയുടെ പേര് നിർദ്ദേശിക്കാൻ വിസിക്ക് ഗവർണറുടെ ഉത്തരവ്. ഒക്ടോബർ 24ന് കാലാവധി അവസാനിക്കുന്ന വിസിക്ക് പകരക്കാരനെ നിർദ്ദേശിക്കാനാണ് ചാൻസലർ കൂടിയായ ഗവർണർ സെർച്ച് കമ്മിറ്റി രൂപികരിച്ചത്. ഗവർണറുടെ ഓഫീസിൽ പ്രതിനിധിയുടെ പേര്് അറിയിക്കാനാണ് വിസിയ്ക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
കഴിഞ്ഞ ജൂലൈ 15 ന് ചേർന്ന സെനറ്റ് യോഗം ആസൂത്രണ ബോർഡ് വൈസ് ചെയർമാനെ സെനറ്റ് പ്രതിനിധിയായി നിർദ്ദേശിച്ചിരുന്നെങ്കിലും അദ്ദേഹം പിന്മാറുകയായിരുന്നു. പകരക്കാരനെ സർവ്വകലാശാല നൽകാത്തതു കൊണ്ട് മൂന്നംഗ സേർച്ച് കമ്മിറ്റിയിൽ സെനറ്റ് പ്രതിനിധിയുടെ സ്ഥാനം ഒഴിച്ചിട്ടാണ് ഗവർണർ ഓഗസ്റ്റ് 5 ന് കമ്മിറ്റി രൂപീകരിച്ചത്. കമ്മിറ്റിയുടെ കാലാവധി മൂന്നു മാസമാണ്. പരമാവധി ഒരു മാസം കൂടി കാലാവധി നീട്ടുവാൻ ഗവർണർക്ക് അധികാരമുണ്ട്.
എന്നാൽ ഇതേവരെ സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുക്കാൻ വിസി നടപടി കൈകൊണ്ടിട്ടില്ല. പുതിയ നിയമ ഭേദഗതിയിൽ സെനറ്റിനു പകരം സിൻഡിക്കേറ്റിന്റെ പ്രതിനിധിയെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ നിയമ ഭേദഗതിക്ക് ഗവർണർ അനുമതി നൽകാത്തത് കൊണ്ട്് നിലവിലെ നിയമമനുസരിച്ച് സെനറ്റിന്റെ പ്രതിനിധിയെയാണ് സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ടത്.
കോഴിക്കോട് ഐ. ഐ. എം. ഡയറക്ടർ ,ഡോ. ദെബാഷിഷ് ചാറ്റർജി കർണാടക കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസലർ ഡോ ബട്ടു സത്യനാരായണ എന്നിവരാണ് സേർച്ച് കമ്മിറ്റിയിലെ അംഗങ്ങൾ. സെനറ്റ് പ്രതിനിധിയെ നിശ്ചയിക്കാൻ സർവ്വകലാശാല വിമുഖത കാട്ടിയാൽ രണ്ടംഗ കമ്മിറ്റി, വിസി നിയമനത്തിനുള്ള വിജ്ഞാപന നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് നിലവിൽ പുറത്ത് വരുന്ന വിവരം .
Comments