ആലപ്പുഴ: ഭാരത് ജോഡോ യാത്രയുടെ പേരിൽ വഴി തടയുന്നില്ലെന്ന് എംപി കൊടിക്കുന്നിൽ സുരേഷ്. രാഹുൽ ഗാന്ധിയുടെ യാത്ര നടക്കുന്ന ഇടങ്ങളിൽ വ്യാപകമായി കോൺഗ്രസ് നേതാക്കൾ യാത്രക്കാരെ വഴി തടയുന്നുണ്ടെന്ന് വ്യാപകമായ ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് എംപിയുടെ ന്യായീകരണം. ഡിജിപിയുടെ അനുമതി തേടിയ ശേഷമാണ് സംസ്ഥാനത്ത് ഭാരത് ജോഡോ യാത്ര തുടങ്ങിയതെന്നും രാവിലെയും വൈകിട്ടും രണ്ട് മണിക്കൂർ മാത്രമാണ് യാത്രയെന്നുമാണ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞത്.
ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊലീസ് ബദൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വിവിഐപികൾക്കായി മണിക്കൂറുകൾ ഗതാഗതം തടയുന്ന നാടാണിതെന്നാണ് കൊടിക്കുന്നിൽ സുരേഷിന്റെ ന്യായീകരണം. കർഷക സമരകാലത്ത് ഒന്നര വർഷം ദില്ലി-ഹരിയാന അതിർത്തി റോഡ് അടച്ചിട്ടിട്ടുണ്ട്. ഭാരത് ജോഡോ യാത്ര ദേശീയ പ്രക്ഷോഭമാണെന്നും ജനങ്ങൾ യാത്രയുമായി സഹകരിക്കുന്നുണ്ടെന്നുമാണ് എംപിയുടെ അവകാശവാദം.
ഭാരത് ജോഡോ യാത്ര കാരണം റോഡുകളിൽ ഗതാഗതസ്തംഭനം ഉണ്ടാകുന്നു എന്ന് ആരോപിച്ചുള്ള ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. ഇതിനിടെയാണ് വിശദീകരണവുമായി കോൺഗ്രസ് നേതൃത്വം രംഗത്തു വന്നിരിക്കുന്നത്. രാഹുൽ ഗാന്ധി, കെപിസിസി പ്രസിഡൻറ് കെ.സുധാകരൻ അടക്കമുള്ള നേതാക്കളെ എതിർ കക്ഷിയാക്കി കൊണ്ടാണ് ഹർജി നൽകിയിട്ടുള്ളത്. അതേസമയം, ഭാരത് ജോഡോ യാത്രയുടെ ഉദ്ദേശം ഹൈക്കോടതി മനസ്സിലാക്കുമെന്നാണ് പ്രതീക്ഷയെന്ന് കൊടിക്കുന്നിൽ സുരേഷ് പറയുന്നു.
Comments