തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ മകളുടെ മുൻപിൽ പിതാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെയുള്ള പോലീസ് എഫ്ഐആറിന്റെ പകർപ്പ് പുറത്ത്. പ്രതികൾക്കെതിരെ പോലീസ് ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രം. കണ്ടാൽ അറിയാവുന്ന അഞ്ച് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ, മകളെ മർദ്ദിച്ചതായി എഫ്ഐആറിൽ പോലീസ് ചേർത്തിട്ടില്ല.
സംഭവം വിവാദമായതിനു പിന്നാലെ ഉത്തരവാദികളായ 4 കെഎസ്ആർടിസി ജീവനക്കാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തുവെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു. കെഎസ്ആർടിസി ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്.ആർ. സുരേഷ് കുമാർ, കണ്ടക്ടർ എൻ.അനിൽകുമാർ, അസിസ്റ്റന്റ് സി.പി.മിലൻ ഡോറിച്ച് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ജീവനക്കാർക്കെതിരെ 45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കർശന നടപടി സ്വീകരിക്കുവാൻ ആന്റണി രാജു കെഎസ്ആർടിസി സിഎംഡിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
മകളുടെ കൺസെഷൻ പുതുക്കാനായി എത്തിയ പ്രേമനെയാണ് മകളുടെ മുന്നിലിട്ട് കെഎസ്ആർടിസി ജീവനക്കാർ മർദ്ദിച്ചത്. കൺസെഷൻ അനുവദിക്കണമെങ്കിൽ കോഴ്സ് സർട്ടിഫിക്കറ്റ് നൽകണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു. മൂന്ന് മാസം മുൻപാണ് കോഴ്സ് സർട്ടിഫിക്കറ്റ് നൽകിയതെന്നും മൂന്നു വർഷത്തെ ഡിഗ്രി കോഴ്സിന് പഠിക്കുന്നയാളോട് ഇടയ്ക്ക് സർട്ടിഫിക്കറ്റ് ചോദിക്കുന്നത് ബുദ്ധിമുട്ടാണെന്ന് പിതാവ് പറഞ്ഞതോടെ ജീവനക്കാർ മോശമായി സംസാരിക്കുകയായിരുന്നു. തുടർന്ന് മകളുടെ മുന്നിലിട്ട് പ്രേമനെ കൂട്ടം ചേർന്ന് ഇവർ മർദ്ദിച്ചു.
Comments